ദില്ലി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കാനുള്ള വിലക്ക് നീക്കിയ നടപടിയെ സംഘടന സ്വാഗതം ചെയ്തു. വിലക്ക് നീക്കിയത് രാജ്യത്തെ ജനാധിപത്യത്തെ ശക്തിപ്പെടുത്തും. രാഷ്ട്രീയ താൽപര്യങ്ങളോടെയായിരുന്നു വിലക്ക് എന്നും ആർഎസ്എസ് പ്രസ്താവനയില്‍ പറഞ്ഞു. പ്രസ്താവനയുടെ പൂര്‍ണ രൂപം.
‘കഴിഞ്ഞ 99 വർഷമായി രാഷ്ട്ര പുനർനിർമ്മാണത്തിലും സമൂഹത്തിനായുള്ള സേവനത്തിലും രാഷ്ട്രീയ സ്വയംസേവക സംഘം തുടർച്ചയായി ഇടപെടുന്നു. ദേശീയ സുരക്ഷയിലും ഐക്യത്തിലും അഖണ്ഡതയിലും സമൂഹത്തെ പ്രകൃതിദുരന്തസമയത്ത് കൈപിടിച്ചുയർത്തുന്നതിലും സംഘത്തിന്‍റെ സംഭാവനകൾ കണക്കിലെടുത്ത് രാജ്യത്തെ വിവിധ തരം നേതൃത്വങ്ങളും സംഘത്തിൻ്റെ പങ്കിനെ കാലാകാലങ്ങളിൽ പ്രകീർത്തിച്ചിട്ടുണ്ട്. രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി അന്നത്തെ സർക്കാർ സർക്കാർ ജീവനക്കാരെ സംഘം പോലുള്ള ക്രിയാത്മക സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് അടിസ്ഥാനരഹിതമായി വിലക്കിയിരുന്നു. സർക്കാരിന്‍റെ ഇപ്പോഴത്തെ തീരുമാനം ഉചിതവും ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതുമാണ്.
സർക്കാർ സ്ഥാപനങ്ങളെയും ജീവനക്കാരെയും രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന്കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ഇത് ജീവനക്കാർക്ക് പക്ഷപാത രഹിതമായി പ്രവർത്തിക്കാൻ വെല്ലുവിളിയാകും.ഭരണഘടനാസ്ഥാപനങ്ങളെ രാഷ്ട്രീയവൽക്കരിക്കുന്നത് മോദി തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.