തിരുവനന്തപുരം: കനത്ത മഴയ്ക്കിടെ സംസ്ഥാനത്ത് നിരവധി ഇടങ്ങളിൽ വാഹനാപകടം. തൃശ്ശൂര്‍ പഴഞ്ഞിയിൽ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടമുണ്ടായി. കാറിനകത്ത് അകപ്പെട്ട ബാങ്ക് മാനേജറെ ഇതുവഴി വന്ന യാത്രക്കാര്‍ രക്ഷപ്പെടുത്തി. പട്ടാമ്പിയിൽ നിയന്ത്രണം വിട്ട കാര്‍ വീടിൻ്റെ മതിലിടിച്ച് തകര്‍ത്ത ശേഷം നിര്‍ത്താതെ പോയി. വളാഞ്ചേരിയിൽ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കോട്ടയത്ത് നിര്‍ത്തിയിട്ട കാറുകൾക്ക് മുകളിലേക്ക് മരം വീണും അപകടമുണ്ടായി.
പഴഞ്ഞി പെങ്ങാമുക്കിലാണ് കാര്‍ തോട്ടിലേക്ക് മറിഞ്ഞത്. പാറേമ്പാടം സ്വദേശിനിയും വട്ടംപാടം അർബൻ ബാങ്ക് മാനേജറുമായ താര സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. ചിറക്കൽ ഭാഗത്തുനിന്നും വട്ടംപാടം ഭാഗത്തേക്ക് വന്നിരുന്ന കാർ ചെറുവള്ളിക്കടവ് പാലത്തിന് മുകളിലേക്ക് കയറുന്നതിനിടെ എതിരെ വന്ന വാഹനത്തെ കണ്ട് സൈഡ് കൊടുക്കുന്നതിനായി കാറ് പുറകോട്ടെടുത്തതോടെ നിയന്ത്രണം വിട്ട് പാതയോരത്തെ കൈവരി തകർത്ത് തോട്ടിലേക്ക് മറിയുകയായിരുന്നു. കാറ് തോട്ടിലേക്ക് മറിഞ്ഞത് ശ്രദ്ധയിൽപ്പെട്ടതോടെ എതിരെ വന്ന വാഹന യാത്രക്കാർ ഉടൻതന്നെ വാഹനം നിർത്തി തോട്ടിലേക്ക് ഇറങ്ങി കാർ യാത്രികയെ രക്ഷിച്ചു. തോട്ടിലേക്ക് വീണ കാർ ക്രെയിൻ ഉപയോഗിച്ച് തോട്ടിൽ നിന്ന് പുറത്തെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അപകടത്തെ തുടർന്ന് മേഖലയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.