കഴിഞ്ഞ കുറച്ചേറെ വര്‍ഷങ്ങളായി കേന്ദ്ര – സംസ്ഥാന സര്‍വ്വീസുകളിലേക്കുള്ള നിരവധി തസ്തികകളില്‍ പലതും ഒഴിഞ്ഞ് കിടക്കുകയാണെന്നും തൊഴില്‍ രഹിതരുടെ എണ്ണത്തില്‍ രാജ്യത്തെമ്പാടും അഭൂതപൂര്‍വ്വമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. ഈ റിപ്പോർട്ടുകളെ സാധൂകരിക്കുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വളരെയേറെ ശ്രദ്ധനേടുന്നു. കഴിഞ്ഞ ദിവസം അത്തരമൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ നിരവധി പേരാണ് വീഡിയോ വീണ്ടും പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് ലോകസഭയിലെ പ്രതിപക്ഷം നേതാവ് രാഹുല്‍ ഗാന്ധി ഇങ്ങനെ എഴുതി, ‘തൊഴിലില്ലായ്മാ രോഗം’ ഇന്ത്യയിൽ ഒരു പകർച്ചവ്യാധിയുടെ രൂപമെടുത്തു, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഈ രോഗത്തിന്‍റെ ‘പ്രഭവകേന്ദ്രമായി’ മാറി. ഒരു ജോലിക്കായി ക്യൂവിൽ നിൽക്കുന്ന ‘ഇന്ത്യയുടെ ഭാവി’ നരേന്ദ്ര മോദിയുടെ’അമൃതകലിന്‍റെ’ യാഥാർത്ഥ്യമാണ്.’
തങ്ങളുടെ പുതിയ ബറൂച്ച് ജില്ലയിലെ പ്ലാന്‍റിലേക്കായി തെർമാക്‌സ് എന്ന കെമിക്കൽ കമ്പനി സംഘടിപ്പിച്ച പത്ത് ഒഴിവുകളുള്ള ജോലിക്കായി എത്തിയ നൂറുകണക്കിന് യുവാക്കളുടെ വീഡിയോയായിരുന്നു അത്. അഭിമുഖത്തിനായി മുറിയിലേക്ക് കയറുന്നതിനും തങ്ങളുടെ അപേക്ഷ നല്‍കുന്നതിനുമായി എത്തിയ യുവാക്കള്‍ ഹോട്ടലിന് മുന്നില്‍ തിക്കിലും തിരക്കിലും പെട്ടു. യുവാക്കളുടെ തിക്കും തിരക്കും കാരണം ഹോട്ടലിലേക്ക് കയറുന്ന വഴിയിലെ സൈഡ് റെയിലിംഗ് പോലും തകര്‍ന്നു പോയി. റെയിലിംഗ് തകര്‍ന്ന് താഴേക്ക് മറിയുമ്പോള്‍ ആ കൂടെ നിരവധി യുവാക്കളും താഴേക്ക് വീഴുന്നത് കാണാം.