കോഴിക്കോട്: പി എസ് സി കോഴ ആരോപണത്തിൽ സിപിഎം നേതാവ് പ്രമോദ് കോട്ടൂളി പാർട്ടി നേതൃത്വത്തിന് വിശദീകരണം നൽകി. കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയാണ് പ്രമോദ് വിശദീകരണം നൽകിയത്. ശനിയാഴ്ച ചേരുന്ന സിപിഎം ജില്ലാ കമ്മിറ്റി വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും.
സിപിഎം നേതൃത്വത്തെയാകെ വെട്ടിലാക്കിയ കോഴ ആരോപണം വെറും മാധ്യമസൃഷ്ടി എന്ന നേതാക്കൾ പറഞ്ഞു ഒഴിയുമ്പോഴും പാർട്ടി നടപടികൾ തുടരുകയാണ്. കഴിഞ്ഞദിവസം ചേർന്ന ഏരിയ കമ്മിറ്റി യോഗം പ്രമോദ് കോട്ടൂളിയോട് വിവാദത്തിൽ വിശദീകരണം ചോദിക്കാൻ തീരുമാനിച്ചിരുന്നു. പിന്നാലെ രേഖാമൂലം വിശദീകരണം തേടുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രമോദ് ഇന്ന് നേതൃത്വത്തിന് വിശദീകരണം നൽകിയത്. തൻറെ ഭാഗത്തെ പിഴവില്ലെന്ന് നേതൃത്വത്തെ അറിയിച്ച പ്രമോദ് വനിതാ ഡോക്ടറുടെ പക്കൽ നിന്ന് 22 ലക്ഷം രൂപ വാങ്ങിയെടുക്കുകയും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുകയും ചെയ്ത സംഘത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവും ഉന്നയിച്ചതായാണ് വിവരം. ഇന്ന് സമൂഹ മാധ്യമത്തിലെഴുതിയ കുറിപ്പിലും തന്‍റെ നിരപരാധിത്വം ആവര്‍ത്തിക്കാനായിരുന്നു പ്രമോദ് ശ്രമിച്ചത്.