ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ സമർപ്പിച്ച കേസിൽ ജൂലൈ 3 ന് അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ പുതിയ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. സിബിഐയുടെ അറസ്റ്റും റിമാൻഡും ചോദ്യം ചെയ്തുള്ള ഹർജി ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇഡി കേസിൽ ജാമ്യത്തിനായി മറ്റൊരു കേസ് വിചാരണക്കോടതിയിൽ നിലവിലുണ്ട്. ഇഡി കേസിൽ ഡൽഹി മുഖ്യമന്ത്രിക്ക് വിചാരണക്കോടതിയുടെ അവധിക്കാല ബെഞ്ച് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ഡൽഹി ഹൈക്കോടതി വിചാരണ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യുകയും കേസ് റോസ്റ്റർ ബെഞ്ച് വീണ്ടും കേൾക്കാൻ ഉത്തരവിടുകയും ചെയ്തു.
ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റും തുടർന്നുള്ള റിമാൻഡും സംബന്ധിച്ച് കഴിഞ്ഞയാഴ്ച ഡൽഹി ഹൈക്കോടതി സിബിഐക്ക് നോട്ടീസ് അയച്ചിരുന്നു. മറുപടി നൽകാൻ സിബിഐക്ക് കോടതി ഏഴ് ദിവസത്തെ സമയം അനുവദിച്ചു. ഈ കേസിൽ അടുത്ത വാദം കേൾക്കൽ ജൂലൈ 17നാണ്.
അരവിന്ദ് കെജരിവാളിന് ജാമ്യാപേക്ഷ സമർപ്പിക്കാൻ അർഹതയുണ്ടെങ്കിലും ഇതുവരെ അത് ചെയ്തിട്ടില്ലെന്നും ബുധനാഴ്ചയാണ് കെജ്‌രിവാൾ സിബിഐ കേസിൽ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചതെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി ഹൈക്കോടതിയെ അറിയിച്ചു. കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമല്ലെന്ന് ഡൽഹി കോടതിയുടെ പ്രത്യേക ബെഞ്ച് നേരത്തെ നിരീക്ഷിച്ചിരുന്നു. എന്നാൽ, സിബിഐ അമിതാവേശം കാണിക്കരുതെന്നും കോടതി പറഞ്ഞു. റൂസ് അവന്യൂ കോടതികളിലെ അവധിക്കാല ജഡ്ജി അമിതാഭ് റാവത്ത് സിബിഐയുടെ അറസ്റ്റ് ശരിവെക്കുകയും അന്വേഷണം അന്വേഷണ ഏജൻസിയുടെ പ്രത്യേകാവകാശമാണെന്നും ചൂണ്ടിക്കാട്ടി.