സംസ്ഥാനത്ത് ദേശീയപാത 66ന്‍റെ നിർമാണ പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ദേശീയപാത നിർമ്മാണം 2025 ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസമാണ് നിയമസഭയിൽ വ്യക്തമാക്കിയത്. ഇതാ എൻഎച്ച് 66നെപ്പറ്റി അറിയേണ്ടതെല്ലാം.
കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള എൻഎച്ച് 66ന്‍റെ നിർമാണം 17 റീച്ചുകളായാണ് നടക്കുന്നത്. 45 മീറ്ററിലാണ് ഈ പാത ഒരുങ്ങുന്നത്. 13 കിലോമീറ്റർ ദൂരത്തിലുള്ള രാജ്യത്തെതന്നെ ഏറ്റവും വലിയ ഏലവേറ്റഡ് ഹൈവെയും സംസ്ഥാനത്ത് ഒരുങ്ങുുന്നുണ്ട്. ആലപ്പുഴ വഴി കടന്നുപോകുന്ന അരൂർ – തുറവൂർ എലിവേറ്റഡ് ഹൈവേ ആണിത്. സംസ്ഥാനത്ത് എൻഎച്ച്66 റോഡ് നിർമാണം പൂർത്തിയാകുന്നതോടെ സംസ്ഥാനത്തിന്‍റെ ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേക്ക് വെറും ഏഴ് മണിക്കൂറിനുള്ളിൽ എത്താൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. നിലവിൽ 17 മണിക്കൂറാണ് തിരുവനന്തപുരത്തു നിന്നും കാസർകോടേക്ക് റോഡ് വഴി യാത്രയ്ക്ക് എടുക്കുന്ന യാത്രാ സമയം. ഇത് വെറും ഏഴ് മണിക്കൂറായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ പണി പൂർത്തിയായ റീച്ചുകൾ ഗതാഗതത്തിന് തുറന്ന് നൽകിക്കഴിഞ്ഞു. മുക്കോല-കഴക്കൂട്ടം, കാരോട്-മുക്കോല, കഴക്കൂട്ടം മേൽപ്പാലം, നീലേശ്വരം ടൌൺ ആർഒബി, തലശേരി – മാഹി ബൈപ്പാസ്, മൂരാട് പാലം തുടങ്ങിയവ ഗതാഗതത്തിനായി തുറന്നുനൽകിക്കഴിഞ്ഞു. വളാഞ്ചേരി – കാപ്പിരിക്കാട് റീച്ച് 85 ശതമാനം, രാമനാട്ടുകര – വളാഞ്ചേരി റീച്ച് 75 ശതമാനം, തലപ്പാട് – ചെങ്ങള റീച്ച് 74 ശതമാനം, വെങ്ങളം ജംഗ്ഷൻ -രാമനാട്ടുകര റീച്ച് 73 ശതമാനം തുടങ്ങിയവയുടെ പ്രവർത്തി അന്തിമഘട്ടത്തിലാണ്. ചെങ്കള – നീലേശ്വരം റീച്ച് 56 ശതമാനം, നീലശ്വരം – തളിപ്പറമ്പ റീച്ച് 50 ശതമാനം, തളിപ്പറമ്പ് – മുഴപ്പിലങ്ങാട് റീച്ച് 60 ശതമാനം, അഴിയൂർ വെങ്ങളം റീച്ച് 50 ശതമാനം, കാപ്പിരിക്കാട് – തളിക്കുളം റീച്ച് 50 ശതമാനം, എന്നിവടങ്ങളിലും നിർമ്മാണം അതിവേഗതയിൽ പുരോഗമിക്കുന്നുണ്ട്.