ഹൈദരാബാദ്: റിയൽ എസ്റ്റേറ്റ് ഏജന്റും സുഹൃത്തും ചേർന്ന് സ്ത്രീയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പരാതി. പ്രോപ്പർട്ടി വാങ്ങാനായി എത്തിയ സ്ത്രീയെയാണ് ഇവർ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷമായിരുന്നു പീഡനം എന്നാണ് സംശയം. നിലയിലായ സ്ത്രീയെ പിന്നീട് വാഹനത്തിൽ നിന്ന് ഇറക്കിവിടുകയായിരുന്നു.
ഹൈദരാബാദിലാണ് കഴിഞ്ഞ ദിവസം ഞെട്ടിക്കുന്ന സംഭവം നടന്നത്. ജനാർദന, സംഗ റെഡ്ഡി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മിയാപൂരിൽ വെച്ചാണ് ഇരുവരം സ്ത്രീയെ കണ്ടുമുട്ടിയത്. ഒരു പ്രോപ്പർട്ടി വാങ്ങുന്നതിനായി സ്ഥലം കാണാൻ പോകാനായിരുന്നു യാത്ര. ഇരുവരും സ്ത്രീയെ കാറിൽ കയറ്റി യദഗിരിഗുട്ട എന്ന സ്ഥലത്തേക്ക് പോയി. രാത്രി അവിടെ നിന്ന് തിരികെ വരുമ്പോൾ വഴിയരികിൽ നിർമാണം നടക്കുന്ന ഒരു കെട്ടിടത്തിന് സമീപം വാഹനം നിർത്തി.
കാർ ബ്രേക്ക് ഡൗണായെന്ന് പറഞ്ഞു. ശേഷം രണ്ട് പേരും ചേർന്ന് ഭക്ഷണം നൽകാൻ ശ്രമിച്ചെങ്കിലും സ്ത്രീ വിസമ്മതിച്ചു. പിന്നീട് ശീതള പാനീയം കുടിക്കാൻ നൽകി. ഇത് കുടിച്ച ശേഷം തനിക്ക് ബോധം നഷ്ടമായെന്നും ഈ സാഹചര്യം ഉപയോഗപ്പെടുത്തി കാറിനുള്ളിൽ വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നുമാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. അർദ്ധരാത്രി വരെ പീഡിപ്പിച്ച ശേഷം മിയാപൂരിലെ ഒരു ഹോസ്റ്റലിന് സമീപം ഇവരെ ഇറക്കിവിട്ടു. കടുത്ത ശരീരിക അവശതയെ തുടർന്ന് ഇവർ പിന്നീട് ചികിത്സ തേടുകയായിരുന്നു. സംഭവം പൊലീസ് അന്വേഷിച്ചികൊണ്ടിരിക്കുകയാണ്. പിടിയിലായവർക്കെതിരെ ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.