കണ്ണൂർ: കണ്ണൂർ ഇരിട്ടിയിലെ അഗ്നിരക്ഷാസേനയെ ആരെങ്കിലും ഉടൻ രക്ഷിക്കണം. ഏത് നിമിഷവും ഇടിഞ്ഞുവീഴാറായ കെട്ടിടത്തിൽ ജീവൻ കയ്യിൽപിടിച്ചാണ് ഉദ്യോഗസ്ഥരുടെ ഇരിപ്പ്. പുതിയ കെട്ടിടം പണിയാൻ സ്ഥലം കണ്ടെത്തിയിട്ടും ഇതുവരെ ഫണ്ട് അനുവദിച്ചിട്ടില്ല.പതിറ്റാണ്ടുകൾ പഴക്കമുളള പഴയ സർക്കാർ ആശുപത്രി കെട്ടിടം 2010 മുതൽ ഫയർഫോഴ്സിന് നൽകുകയായിരുന്നു ഇപ്പോൾ ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്. കോൺക്രീറ്റ് ഓരോ ദിവസവും അടർന്നു വീണുകൊണ്ടിരിക്കുന്നു. മഴ കനത്താൽ അകത്തുവേണം ആദ്യം രക്ഷാപ്രവർത്തനം എന്ന അവസ്ഥയാണ്. വളപ്പിലെ വാട്ടർ ടാങ്കും ഇടിഞ്ഞുവീഴാറായി. ദുരന്തമായ ഈ കെട്ടിടത്തിൽ കഴിച്ചുകൂട്ടുന്ന സേനയിലെ ജീവനക്കാരുടെ ജീവന് ആര് ഉറപ്പുകൊടുക്കും എന്നാണ് ചോദ്യം ഉയരുന്നത്.രക്ഷപ്പെടുത്താൻ അഗ്നിരക്ഷാസേന പല തവണ അപേക്ഷവച്ചു. പയഞ്ചേരിയിൽ 40 സെന്‍റ് അനുവദിച്ചു കിട്ടി. പക്ഷേ തുക വകയിരുത്താത്തത് കൊണ്ട് കെട്ടിടം പണി തുടങ്ങിയില്ല. അറ്റകുറ്റപ്പണി പോലും നടക്കുന്നില്ല. ഇരിട്ടിയിലെ കെട്ടിടം ഒഴിപ്പിച്ച് സേനയെ മറ്റൊരിടത്തേക്ക് തത്കാലം മാറ്റാൻ മുൻകയ്യെടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.