തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കിൻഫ്രയിലൂടെ കേരളത്തിലേക്ക് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ എത്തിയത് 2232.66 കോടി രൂപയുടെ നിക്ഷേപമെന്ന് മന്ത്രി പി രാജീവ്. സ്വകാര്യ മേഖലയിൽ സമാഹരിച്ച ഈ നിക്ഷേപങ്ങളിലൂടെ 27,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കിൻഫ്രയ്ക്ക് കഴിഞ്ഞു. കിൻഫ്ര ഇതുവരെ കേരളത്തിൽ കൊണ്ടുവന്ന നിക്ഷേപങ്ങളുടെ 35 ശതമാനവും തൊഴിലവസരങ്ങളുടെ 40 ശതമാനവും ഈ മൂന്നു വർഷം കൊണ്ട് നേടാനായതാണ് എന്നത് രണ്ടാം പിണറായി സർക്കാരിന് കീഴിൽ വ്യവസായ മേഖലയുടെ കുതിപ്പ് തെളിയിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.
കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴിക്കായി രണ്ട് നോഡിലായി 1273 ഏക്കർ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നതോടെ 10,000 കോടിയുടെ നിക്ഷേപവും ഒരു ലക്ഷത്തിലധികം തൊഴിലവസരവും പാലക്കാട് നോഡിൽ മാത്രം സൃഷ്ടിക്കപ്പെടും. ഗ്ലോബൽ സിറ്റി യാഥാർത്ഥ്യമാകുന്നതോടെ 3000 കോടിയുടെ നിക്ഷേപവും 30000 തൊഴിലവസരങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.
രാമനാട്ടുകരയിലെ അഡ്വാൻസ്ഡ് ടെക്നോളജി പാർക്ക്, തൊടുപുഴയിലെ സ്പൈസസ് പാർക്ക്, കാക്കനാട് ഇന്റർനാഷണൽ എക്സിബിഷൻ കം കൺവൻഷൻ സെന്റർ, തിരുവനന്തപുരത്തെ കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ ടാറ്റ എലക്സിക്കായി അനുവദിച്ച ഐടി കെട്ടിടം, മലപ്പുറം കാക്കഞ്ചേരിയിലെ കിൻഫ്ര ടെക്നോ ഇൻഡസ്ട്രിയൽ പാർക്കിൽ അനുവദിച്ച സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി തുടങ്ങിയവയും കിൻഫ്രയുടെ സമീപകാല നേട്ടങ്ങളാണ്. പുതുതായി ആരംഭിക്കുന്ന ടിസിഎസ് ഇന്നൊവേഷൻ പാർക്ക് കാക്കനാട് കിൻഫ്ര ഇലക്ട്രോണിക് മാനുഫാക്ചറിങ് ക്ലസ്റ്ററിലാണ്. ഒറ്റപ്പാലത്ത് സ്ഥിതി ചെയ്യുന്ന കിൻഫ്ര ഡിഫൻസ് പാർക്കിലാണ് ഇന്ത്യയിലെ ആദ്യ ഗ്രാഫീൻ പാർക്കിന്‍റെ നിർമ്മാണം നടക്കുന്നത്. മട്ടന്നൂരിലെ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയും കൊച്ചിയിലെ പെട്രോകെമിക്കൽ പാർക്കും തിരുവനന്തപുരത്തെ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി രണ്ടാം ഘട്ടവും യൂണിറ്റി മാളുമെല്ലാം കിൻഫ്രയിലൂടെ കേരളത്തിന് സമ്മാനിക്കുന്ന പദ്ധതികളാണെന്നും മന്ത്രി വിശദീകരിച്ചു.