സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10% അധിക വിലക്കുറവ് ഓഫർ കാലയളവിൽ ഉണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിലും അറിയിച്ചു. പുതിയ സപ്ലൈകോ ഔട്ട്ലെറ്റുകൾ തുടങ്ങാൻ ആലോചനയുണ്ടെന്നും ഔട്ട്ലെറ്റുകൾ തുടങ്ങാൻ ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ ആണ് തനിക്ക് ലഭിക്കുന്നത് എന്നും ജി ആർ അനിൽ പറഞ്ഞു. എന്നാല്‍ സാധനങ്ങളുടെ ലഭ്യതയിലടക്കം സപ്ലൈകോയിൽ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് പ്രതികരിക്കാൻ ഇരുവരും തയ്യാറായില്ല. പ്രശ്ന പരിഹാരത്തിനുള്ള പദ്ധതികളുടെ പ്രഖ്യാപനവും ഇതുവരെയുണ്ടായിട്ടില്ല.
സപ്ലൈകോയുടെ അന്‍പതാം വാര്‍ഷികാഘോഷം അടുത്ത ചൊവ്വാഴ്ച്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിലാണ് ആഘോഷം നടക്കുക. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ആഘോഷം സംഘടിപ്പിക്കുന്നതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. സാധനങ്ങള്‍ ഇല്ലാതെ സപ്ലൈകോ സ്റ്റോറുകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ അന്‍പതാം വാര്‍ഷികാഘോഷത്തിന് എന്ത് പ്രസക്തി എന്ന വിമര്‍ശനമാണ് ഉയരുന്നത്.
പത്ത് മാസമായി സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ പഞ്ചസാരയില്ല. 600 കോടിയിലധികം രൂപ കുടിശ്ശിക ഉള്ളതിനാല്‍ വിതരണക്കാര്‍ സപ്ലൈകോയുമായി സഹകരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. കുടിശ്ശിക വീട്ടാനും പണം അനുവദിക്കാനും ധനവകുപ്പ് തയ്യാറാകാത്ത സാഹചര്യവുമുണ്ട്.