വാഹനാപകടങ്ങൾ വ്യാജമായി സൃഷ്ടിച്ച് കാർ ഡ്രൈവർമാരെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടുന്നത് പതിവാക്കിയ സൈക്കിൾ യാത്രക്കാരൻ പിടിയിൽ. രണ്ട് മാസം കൊണ്ട് ഇത്തരത്തിൽ ഇയാൾ തട്ടിയെടുത്തത് 11.65 ലക്ഷം രൂപ(14,000 യുഎസ് ഡോളർ. ചൈനയിലെ ബീജിംഗിലാണ് സംഭവം. തിരക്കുള്ള സമയങ്ങളിൽ ബീജിംഗിലെ തെരുവുകളിൽ ഇയാള്‍ സൈക്കിൾ ചവിട്ടുകയും ബോധപൂർവം കാറുകളെ സമീപിച്ച് കാറിൽ സ്വയം ഇടിച്ച് വീഴുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. നിലത്ത് വീണു കഴിഞ്ഞാൽ കുറ്റം കാർ ഡ്രൈവറുടെ തലയിൽ കെട്ടിവച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങിക്കും. ബെയ്ജിംഗ് ടിവി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഷാങ് എന്ന തട്ടിപ്പുകാരനാണ് പോലീസിന്‍റെ പിടിയിലായത്.
ചൈനയിൽ തിരക്കേറിയ സമയങ്ങളിൽ ട്രാഫിക് ബ്ലോക്കിൽ നിന്നും രക്ഷപ്പെടാനായി മോട്ടോർ വാഹനങ്ങൾക്ക് പ്രവേശനം ഇല്ലാത്ത റോഡുകളിലൂടെ അനധികൃതമായി വാഹനം ഓടിക്കുന്നത് പതിവാണ്. ഇത്തരത്തിൽ വരുന്ന വാഹനങ്ങളെയാണ് ഇയാൾ ലക്ഷ്യം വയ്ക്കുക. അനധികൃതമായി വാഹനം ഓടിച്ചു വരുന്നത് കൊണ്ടുതന്നെ വാഹന ഉടമകൾ ഇയാൾ ആവശ്യപ്പെടുന്ന പണം നൽകി തടിയൂരുകയാണ് പതിവ്. പണം നൽകാൻ തയ്യാറാകാത്ത വരെ പോലീസിൽ പരാതി നൽകുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയും ഇയാൾ പണം വാങ്ങിച്ചെടുക്കും.