തിരുവനന്തപുരം: സംസ്ഥാനത്ത് വിനോദ സഞ്ചാര മേഖലയിൽ വൻ കുതിച്ച് ചാട്ടം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ഡെസ്റ്റിനേഷൻ ചലഞ്ചിനുമില്ല പ്രതീക്ഷിച്ച വേഗം. വിനോദസഞ്ചാര വകുപ്പ് തദ്ദേശ ഭരണ വകുപ്പിന്‍റെ സഹകരണത്തോടെ നടപ്പാക്കുമെന്ന് പറഞ്ഞ പദ്ധതി എവിടെയും എത്തിയില്ല. പഞ്ചായത്ത് പരിധിയിൽ ഒരു ടൂറിസം കേന്ദ്രം എന്ന നിലക്ക് ഒരു വര്‍ഷം ചുരുങ്ങിയത് 100 എണ്ണം തുടങ്ങുമെന്നായിരുന്നു അവകാശവാദം. എന്നാൽ തുടങ്ങിയ കേന്ദ്രങ്ങളുടെ അവസ്ഥ പോലും പരിതാപകരമാണ്.
ഏറെ കൊട്ടിഘോഷിച്ച പദ്ധതി എങ്ങുമെത്തിക്കാനായിട്ടില്ല ടൂറിസം വകുപ്പിന്. ഒരു തദ്ദേശ സ്ഥാപന പരിധിയിൽ ഒരു ടൂറിസം കേന്ദ്രം എന്ന ലക്ഷ്യത്തോടെയാണ് ഡെസ്റ്റിനേഷൻ ചലഞ്ചുമായി വകുപ്പെത്തിയത്. പഞ്ചായത്തുകളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കാൻ പ്രത്യേക ഓൺലൈൻ സംവിധാനവും സാധ്യത പഠിക്കാൻ ഇവാലുവേഷൻ കമ്മിറ്റിക്കും രൂപം നൽകി. 2021 ൽ തുടങ്ങിയ പദ്ധതിക്ക് 153 അപേക്ഷ കിട്ടിയതിൽ 34 എണ്ണത്തിന് ഭരണാനുമതി കൊടുത്തെന്ന് വിനോദ സഞ്ചാര വകുപ്പിന്‍റെ വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.
പദ്ധതി തുകയുടെ അറുപത് ശതമാനം, അല്ലെങ്കിൽ പരമാവധി 50 ലക്ഷം രൂപയാണ് ഓരോ വിനോദ സഞ്ചാര പദ്ധതിക്കും ടൂറിസം വകുപ്പിന്‍റെ മുതൽമുടക്ക്. വകുപ്പു തന്ന ലിസ്റ്റിലുൾപ്പെട്ട സ്ഥലങ്ങളിൽ നടത്തിയ അന്വേഷണങ്ങളിൽ മനസിലായത് പദ്ധതി അമ്പേ പരാജയപ്പെട്ടു എന്നതാണ്. 2022- 23 സാമ്പത്തിക വര്‍ഷത്തിൽ ഭരണാനുമതി നൽകിയത് 26 കോടി 60 ലക്ഷത്തി 30463 കോടി രൂപക്കാണ്. തുടർന്നുള്ള വര്‍ഷവും നൽകി നാല് കോടി 79 ലക്ഷത്തി പതിനയ്യായിരം രൂപ പദ്ധതിക്കായി അനുവദിച്ചു. രണ്ട് ഘട്ടങ്ങളിലായി പദ്ധതിക്ക് ബജറ്റിലും വകയിരുത്തിയിട്ടുണ്ട് 65 കോടി.
സംസ്ഥാനത്തുടനീളം നിര്‍മ്മിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ എത്തിക്കാൻ ലക്ഷ്യമിട്ട് ദേശീയ അന്തര്‍ദേശിയ തലത്തിൽ വിപുലമായ മാര്‍ക്കറ്റിംഗ് പ്ലാൻ അടക്കം പദ്ധതികളും അണിയറയിൽ ഒരുക്കുന്നു എന്നാണ് ടൂറിസം വകുപ്പ് പറയുന്നത്. പ്രതിവര്‍ഷം നൂറ് പോയിട്ട് തുടങ്ങിവച്ച പത്ത് മുപ്പത്തിനാലെണ്ണം പരിപാലിക്കാൻ പോലും കഴിയുന്നില്ലെന്നതാണ് വാസ്തവം. കോടികൾ പൊടിച്ച് നടപ്പാക്കിയ പദ്ധതി എവിടെ എന്ന് ചോദിച്ചാൽ ടൂറിസം വകുപ്പിന് കൃത്യമായ മറുപടിയുമില്ല.