23.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • വീട്ടിൽനിന്ന് സ്വർണവും പണവും ഫോണും മോഷണം പോയി; അന്വേഷണത്തിൽ കുടുങ്ങിയത് മകളും ഭർത്താവും
Uncategorized

വീട്ടിൽനിന്ന് സ്വർണവും പണവും ഫോണും മോഷണം പോയി; അന്വേഷണത്തിൽ കുടുങ്ങിയത് മകളും ഭർത്താവും


തിരൂരങ്ങാടി: വീട്ടിൽ നടന്ന മോഷണക്കേസിൽ മകളും ഭർത്താവും അറസ്റ്റിൽ. തെന്നല മുച്ചിത്തറ കുന്നത്തേടത്ത് നബീസുവിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. കേസിൽ നബീസുവിന്റെ മകൾ സബീറ (35), ഭർത്താവ് കോഴിച്ചെന പുനത്തിൽ അബ്ദുൽ ലത്തീഫ് (33) എന്നിവരെയാണ് തിരുരങ്ങാടി സി.ഐ കെ.ടി ശ്രീനിവാസനും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികൾ കുറ്റം സമ്മതിക്കുകയും തൊണ്ടിമുതൽ കണ്ടെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. നബീസുവിന്റെ പേരക്കുട്ടിയുടെ വളയും മാലയുമടക്കം രണ്ടേ കാൽ പവൻ സ്വർണവും മൊബൈൽ ഫോണും രണ്ടായിരം രൂപയുമാണ് മോഷണം പോയത്. മാല നബീസുവിൻ്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറിന്റെ അടിയിൽനിന്നും പൊലീസ് കണ്ടടുത്തു. വള മറ്റൊരാളുടെ കൈയിൽ വിൽക്കാൻ കൊടുത്തതായി പ്രതി പൊലീസിനോട് പറഞ്ഞു.

സബീറയും അബ്ദുൽ ലത്തീഫും വളരെ ആസൂത്രിതമായാണ് മോഷണം നടത്തിയത്. സബീറ ഈ വീട്ടിൽ തന്നെയാണ് താമസം. നാലുദിവസം മുമ്പാണ് നബീസുവിൻ്റെ പേരമകൾ വീട്ടിൽ വിരുന്നുവന്നത്. മോഷണ ദിവസം നബീസു വീട്ടിലുണ്ടായിരുന്നില്ല. രാത്രി വീട്ടിലെത്തിയ അബ്ദുൽ ലത്തീഫിന് സബീറ വാതിൽ തുറന്നുകൊടുക്കുകയായിരുന്നു. മോഷണം നടത്തി രക്ഷപ്പെട്ടു.

തുടർന്ന് പകൽ സബീറയും സഹോദരിമാരും തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുറത്തുനിന്നും മോഷ്‌ടാക്കൾ വന്നതായുള്ള തെളിവുകൾ ലഭിച്ചില്ല. കൂടാതെ മൊബൈൽ ഫോണും പണവും മോഷ്‌ടിച്ചെന്ന് പറയപ്പെടുന്ന പഴ്‌സ് യഥാസ്ഥാനത്ത് കാണപ്പെട്ടതും വാതിലിൽ കേടു പാടുകളില്ലാത്തതും പൂട്ട് പൊളിച്ചതായി കാണപ്പെടാത്തതും സംശയങ്ങൾ ജനിപ്പിച്ചു. വീട്ടുകാരെ ചോദ്യം ചെയ്തെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. സബീറയെ ഇന്നലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിൻ്റെ ചുരുളഴിഞ്ഞത്. ഇതോടെ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അവസാനം കോട്ടയ്ക്കൽ വച്ച് അബ്ദുൽ ലത്തീഫ് പിടിയിലാവുകയായിരുന്നു.

ലത്തീഫ് ഗൾഫിലാണെന്നാണ് നാട്ടുകാരെയും കുടുംബത്തെയും ധരിപ്പിച്ചിരുന്നത്. എന്നാൽ കോട്ടയ്ക്കൽ ടൗണിലെ കടവരാന്തകളിലായിരുന്നുവത്രെ ഇയാൾ അന്തിയുറങ്ങിയിരുന്നത്. സബീറയും അബ്ദുൽലത്തീഫും സഹോദരിമാരുടെ മക്കളാണ്. ഇയാളുടെ പേരിൽ വേറെയും മോഷണക്കേസുകളുള്ളതായി പൊലീസ് പറഞ്ഞു. പ്രിൻസിപ്പൽ എസ്.ഐ വിനോദ്, എസ്.ഐമാരായ സി. രൺജിത്ത്, രാജു, സി.പി.ഒ രാകേഷ്, സീനിയർ സി.പി.ഒ റഹിയാനത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Related posts

അമ്മയുടെ പെൻഷൻ വാങ്ങി മദ്യപിച്ച് ബഹളം; ചോദ്യംചെയ്ത ഭിന്നശേഷിക്കാരനായ സഹോദരനെ ക്രൂരമായി മർദ്ദിച്ച പ്രതി പിടിയിൽ

Aswathi Kottiyoor

ആദ്യമായി കേരളത്തിലെത്തുന്ന വ്യക്തി എന്തിനിങ്ങനെയൊരു കൃത്യം നടത്തി?; തലപുകച്ച് പൊലീസ്

Aswathi Kottiyoor

കുട്ടികളുടെ മനസിൽ പൊലീസിനോടുള്ള ഭയം ഇല്ലാതാവണം: വിദ്യാർത്ഥികൾ കൊളവല്ലൂർ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു |

Aswathi Kottiyoor
WordPress Image Lightbox