നെടുങ്കണ്ടം: മഴയെത്തിയതോടെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഇടുക്കി നെടുങ്കണ്ടം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകുന്നു. യാത്രക്കാരടക്കം പരാതിപ്പെട്ടതോടെ ആരോഗ്യ വകുപ്പ് അധികൃതരെത്തി ടോയ്ലറ്റ് കോംപ്ലക്സ് പൂട്ടിച്ചു. ഇതോടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുവാൻ മറ്റു മാർഗ്ഗങ്ങളില്ലാതെ ദുരിതത്തിൽ ആയിരിക്കുകയാണ് യാത്രക്കാർ.
നിരവധി ബസുകളിലായി ദിവസേന നൂറു കണക്കിന് യാത്രക്കാരെത്തുന്നതാണ് ഇടുക്കിയിലെ നെടുങ്കണ്ടം പ്രൈവറ്റ് ബസ് സ്റ്റാൻഡ്. ആറുമാസം മുമ്പാണ് ഇവിടെ ശൗചാലയം പണികഴിപ്പിച്ചത്. അശാസ്ത്രീയമായ നിർമ്മാണം മൂലം ഇപ്പോൾ മൂക്കു പൊത്താതെ സ്റ്റാൻഡിലൂടെ നടക്കാൻ കഴിയില്ല. ശൗചാലയത്തിൻറെ സെപിറ്റിക് ടാങ്ക് നിറഞ്ഞൊഴുകുകയാണ്. സ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾകടക്കം വെയ്റ്റിഗ് ഷെഡിനും മുന്നിലൂടെയാണ് കക്കൂസ് മാലിന്യം ഒഴുകുന്നത്.
പരാതി വ്യാപകമായതോടെ ആരോഗ്യവകുപ്പ് പരിശോധന നടത്തി ശൗചാലയം പൂട്ടിച്ചു. പകർച്ചവ്യാധി ഭീഷണിമുയർത്തി മൂലം സ്റ്റാൻഡ് ബഹിഷ്കരിച്ച് സമരത്തിലേക്ക് നീങ്ങാനുള്ള ആലോചനയിലാണ് ബസ് ജീവനക്കാർ. ശുചിത്വമിഷൻറെ 19 ലക്ഷം രൂപ ഉപയോഗിച്ചാണ് ശൗചാലയം പണിതത്. നിർമ്മാണവും അശാസ്ത്രീയമായ രീതിയിലാണ്. പുരുഷന്മാർക്കുള്ള ശൗചാലയം രണ്ടാം നിലയിലായതിനാൽ പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ഉപയോഗിക്കുവാനും കഴിയില്ല.