നാല് വയസ്സുകാരിയുടെ ആറാം വിരൽ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് എത്തിയതായിരുന്നു കുടുംബം. എന്നാല്‍, കുഞ്ഞിന്റെ നാക്കിനാണ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിയുടെ മകളാണ് നാല് വയസ്സുകാരി. ചികിത്സാപ്പിഴവ് തിരിച്ചറിഞ്ഞതോടെ ഡോക്ടര്‍ മാപ്പ് പറഞ്ഞിരുന്നു. പിന്നാലെ മറ്റൊരു ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നുവെന്നുമാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ ഡോക്ടര്‍ ബിജോണ്‍ ജോണ്‍സനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡോക്ടര്‍ക്ക് പിഴവ് പറ്റിയെന്നുള്ള മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു നടപടി.
ശസ്ത്രക്രിയ മാറിയത് തന്റെ പിഴവുകൊണ്ടാണെന്ന് ഡോക്ടര്‍ സമ്മതിച്ചിരുന്നു. ശസ്ത്രക്രിയ കൊണ്ട് കുട്ടിക്ക് ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും ഡോക്ടര്‍ സൂപ്രണ്ടിന് എഴുതിയ കത്തിലുണ്ടായിരുന്നു. എന്നാല്‍, കുഞ്ഞിന്റെ നാവിലും കെട്ടുണ്ടായിരുന്നുവെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തിരുന്നു. കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലായിരുന്നു നടപടി.