ചെന്നൈ: തമിഴ്നാട്ടിലെ താംബരം – മധുരവയൽ ബൈപ്പാസിൽ ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ് 29 കാരൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന 26 വയസുകാരൻ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. വളവിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് ഏതാണ്ട് 50 അടി ഉയരത്തിൽ നിന്നാണ് താഴേക്ക് വീണത്. പുലർച്ചെ 2.30നായിരുന്നു സംഭവം.
മരൈമലൈ നഗറിൽ നിന്ന് പുഴലിലേക്കുള്ള ദിശയിൽ വരികയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോ ഡ്രൈവറായ ഹേമന്ദ് (29), സുഹൃത്തും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായ ഗുഗൻരാജ് (26) എന്നിവരാണ് ബൈക്കിലുണ്ടായിരുന്നത്. ശനിയാഴ്ച പുലർച്ചെ വ്യാസർപടിയിലുള്ള ഗുഗൻരാജിന്റെ ബന്ധുക്കളെ സന്ദർശിക്കാനായാണ് ഇവർ പുലർച്ചെ ബൈക്കിൽ യാത്ര ചെയ്തത്. ബൈപ്പാസ് റോഡ്, ചെന്നൈ – കൊൽക്കത്ത ദേശീയപാതയുമായി ചേരുന്നതിന് തൊട്ടുമുമ്പ് ഒരു വളവുണ്ട്. ഇവിടെ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനായി ദേശീയപാതാ അതോറിറ്റി സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ നല്ല വേഗത്തിലായിരുന്ന ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി റോഡിന്റെ സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ചുകയറുകയും തുടർന്ന് ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിൽ നിന്ന് 50 അടി താഴ്ചയിലേക്ക് വീഴുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹേമന്ദ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. പരിസരത്തുണ്ടായിരുന്ന മറ്റ് യാത്രക്കാർ ആംബുലൻസ് സഹായം തേടി. ഗുഗൻരാജിനെ ഗവ. സ്റ്റാൻലി ആശുപത്രിയിലേക്ക് മാറ്റി.
മാധവപുരം ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിഭാഗം ഇൻസ്പെക്ടർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. ഇവിടെ യാത്രക്കാർ താഴേക്ക് വീണ് അപകടമുണ്ടാവാനുള്ള സാധ്യത ഒഴിവാക്കാൻ ഇരുമ്പ് മെഷ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ദേശീയപാതാ അതോറിറ്റിയുമായി സംസാരിക്കുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.