കേരളത്തില്‍ ഏപ്രില്‍ 26 നാണ് ലോകസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഇതിനായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് തുടങ്ങിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൌള്‍ അറിയിച്ചു. ഏപ്രില്‍ 20- ഓടെ ഇത് പൂര്‍ത്തിയാകും. അതേസമയം അതീവ സുരക്ഷയിലാണ് ഇവിഎം കമ്മീഷനിംഗ് പുരോഗമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംസ്ഥാനത്ത് മൊത്തം 25,231 ബൂത്തുകളാണ് ഉള്ളത്. ഈ ബൂത്തുകളില്‍ ഉപയോഗിക്കുന്ന ഇവിഎമ്മുകളില്‍ ക്രമനമ്പര്‍, സ്ഥാനാര്‍ത്ഥികളുടെ പേരും ഫോട്ടോയും ചിഹ്നവും അടങ്ങിയ ബാലറ്റ് പേപ്പറും വിവിപാറ്റ് സ്ലിപ്പില്‍ പ്രിന്‍റ് ചെയ്യുന്ന ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവയും വിവിപാറ്റ് യന്ത്രങ്ങളില്‍ സെറ്റ് ചെയ്യും. ഈ പ്രക്രിയയേയാണ് കമ്മീഷനിംഗ് എന്ന് പറയുന്നത്. സംസ്ഥാനത്തെ 140 ഓളം കേന്ദ്രങ്ങളിലാണ് ഈ കമ്മീഷനിംഗ് പരിപാടി നടക്കുന്നത്.
ഇതിനിടെ കാസര്‍കോട് ജില്ലിയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ മോക് പോളിനിടെ വോട്ട് ചെയ്യാതെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ലഭിച്ചു എന്ന ആരോപണം വലിയ വിവാദമായി. മോക്പോളിന്‍റെ ആദ്യ മൂന്ന് റൗണ്ടിലാണ് പ്രശ്നമുണ്ടായതെന്ന് യുഡിഎഫ് ബൂത്ത് ഏജന്‍റ് നാസര്‍ ചെര്‍ക്കള ആരോപിച്ചു. എല്ലാ സ്ഥാനാർഥികൾക്കും ഒരു വോട്ട് വീതം ചെയ്തപ്പോൾ വിവിപാറ്റിൽ ബിജെപി സ്ഥാനാർഥിക്ക് അധികമായി ഒരു വോട്ട് ലഭിച്ചു. ഈ വിഷയം പ്രശാന്ത് ഭൂഷന്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ ദേശീയ ശ്രദ്ധ നേടി.