ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ അന്വേഷണത്തെ തുടര്‍ന്നാണ് ഇവ ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പരിധിയിൽ വരുന്ന ആരോഗ്യകരമായ പാനീയങ്ങൾ അല്ലെന്ന് കണ്ടെത്തിയത്. ബോൺവിറ്റയിൽ പഞ്ചസാരയുടെ അളവ് കൂടുതലാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും പാലിക്കുന്നതിൽ പരാജയപ്പെടുകയും ആരോഗ്യകരമായ പാനീയങ്ങൾ എന്ന പേരിൽ നൽകുകയും ചെയ്യുന്ന കമ്പനികൾക്കെതിരെ നടപടി കൈക്കൊള്ളണമെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ എഫ്.എസ്.എസ്.എ.ഐ-യോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
പാൽ, മാൾട്ട്, സെറീൽസ് എന്നിവ ഉപയോഗിച്ചുള്ള പാനീയങ്ങളെ ഹെൽത്ത് ഡ്രിങ്കുകൾ, എനർജി ഡ്രിങ്കുകൾ എന്ന പേരിൽ ലേബൽ ചെയ്യുന്നതിനെതിരേ ഇ-കൊമേഴ്സ് പോർട്ടലുകൾക്ക് എഫ്.എസ്.എസ്.എ.ഐ നിർദേശം നൽകിയിരുന്നു. അതിനാൽ തന്നെ ഹെൽത്ത് ഡ്രിങ്ക് എന്ന വിഭാഗത്തിൽ നിന്ന് ഇത്തരം പാനീയങ്ങൾ നീക്കം ചെയ്ത് നിയമം അനുശാസിക്കുന്ന കാറ്റഗറിയിൽ ഉൾപ്പെടുത്തണമെന്നാണ് പുതിയ നിര്‍ദ്ദേശം.