കഴിഞ്ഞ ദിവസം ഗുഡ്ഗാവിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു ഓൺലൈൻ തട്ടിപ്പിൽ ഇരയാക്കപ്പെട്ട വ്യക്തിക്ക് നഷ്ടമായത് 24 ലക്ഷം രൂപയാണ്. പൊലീസ് ഉദ്യോഗസ്ഥരാണ് എന്ന് ധരിപ്പിച്ചുകൊണ്ടായിരുന്നു ഈ തട്ടിപ്പ്. ശശാങ്ക് യാദവ് എന്ന വ്യക്തിയാണ് തട്ടിപ്പിന് ഇരയായത്. ഇയാളുടെ പേരിൽ നിയമവിരുദ്ധമായ ചില വസ്തുക്കളും ഒപ്പം മയക്കുമരുന്നുകളും അടങ്ങിയ ഒരു കൊറിയർ ലഭിച്ചിട്ടുണ്ടെന്നും അതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നും തട്ടിപ്പ് സംഘത്തിൽപ്പെട്ടവർ ബന്ധപ്പെട്ടത്.
പിടിഐ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് തട്ടിപ്പുകാർ അന്വേഷണം നടത്താനെന്ന വ്യാജേന പൊലീസ് ഉദ്യോഗസ്ഥരുടെ വേഷം ധരിച്ച് ശശാങ്കിനെ വീഡിയോ കോൾ ചെയ്യുകയായിരുന്നു. തുടർന്ന് ഇവർ ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നേടിയെടുക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തു. സംഭവത്തിൽ ഗുഡ്ഗാവ് സൈബർ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്.
ശശാങ്ക് യാദവിന്റെ പരാതിയിൽ സംഭവത്തെക്കുറിച്ച് വിവരിക്കുന്നത് ഇങ്ങനെ,“സൈബർ തട്ടിപ്പുകാർ, പൊലീസ് ഉദ്യോഗസ്ഥരായി ചമഞ്ഞ്, വീഡിയോ കോളുകളിലൂടെ എന്നോട് സംസാരിക്കുകയും എൻ്റെ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് നിരവധി ഇടപാടുകളിലായി 24 ലക്ഷം രൂപ ഓൺലൈൻ ആയി തട്ടിയെടുത്തു.“ പണം തിരികെ നൽകാമെന്ന് പ്രതികൾ വാഗ്‌ദാനം ചെയ്‌തെങ്കിലും പണം അയച്ചതിന് ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്‌തെന്നാണ് യാദവിൻ്റെ ആരോപണം. അപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടതായി മനസ്സിലായതെന്നും ഇയാൾ പറയുന്നു.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ലോകമെമ്പാടുമുള്ള സൈബർ ക്രൈം വിദഗ്‌ധർ നടത്തിയ ഒരു സമീപകാല പഠനമനുസരിച്ച്, സൈബർ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ഇന്ത്യ പത്താം സ്ഥാനത്താണ്.