പാഞ്ഞാൾ: ഇന്ത്യയിലെ സംരക്ഷിക്കേണ്ട 42 പാരമ്പര്യ കരകൗശല ഉൽപ്പന്നങ്ങളുടെ പട്ടികയിൽ കിള്ളിമംഗലം പുൽപ്പായ ഇടംപിടിച്ചു. രണ്ടുവർഷം മുമ്പ് കൊടുത്ത അപേക്ഷയിൽ, നിരവധി പഠനങ്ങൾക്കും, പരിശോധനകൾക്കും ശേഷം, ഡൽഹിയിൽ നിന്ന് അറിയിപ്പ് ലഭിക്കുകയായിരുന്നു. കേരളത്തിൽ നിന്ന് മൂന്ന് കരകൗശല ഉൽപ്പന്നങ്ങൾ അപേക്ഷയിൽ ഉണ്ടായിരുന്നെങ്കിലും, കിള്ളിമംഗലം പുൽപ്പായമാത്രമാണ് പരിശോധനകൾക്ക് ശേഷം അവസാന ലിസ്റ്റിൽ ഉൾപ്പെട്ടത്.
ഒരു ദിവസം 200 രൂപക്ക് താഴെമാത്രം, വരുമാനമുള്ള ഈ തൊഴിലിനെ സംരക്ഷിക്കാനിറങ്ങിയ തൊഴിലാളികൾ ഉള്ളതുകൊണ്ടുമാത്രമാണ് സ്ഥാപനം നിന്നുപോകുന്നത്. 2022 ൽ തൃശൂർ കരകൗശല ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടർ ഡോ. സജി പ്രഭാകരന്റെ നേതൃത്വത്തിലാണ് അപേക്ഷ നൽകിയത്. കിള്ളിമംഗലം പുൽപ്പായ നെയ്ത്ത് സഹകരണ സംഘം പുറത്തിറക്കുന്ന ഈ പുൽപ്പായകൾക്ക് പത്തരമാറ്റ് പകിട്ടാണുള്ളത്. ഈടും മികവും ബലവുമേറും. മുത്തങ്ങ പുല്ലിനെയാണ് നിരവധി സംസ്‌കരണ പ്രക്രിയകളിലൂടെ പായയാക്കി മാറ്റുന്നത്. 25 മുതൽ 30 വർഷം വരെ പായകൾ കേടുകൂടാതെ ഇരിക്കും. ഒരു പായ നിർമ്മാണത്തിന് ഒരാഴ്‌ചവരെ സമയമെടുക്കും.
പുല്ലിലെ കറ കഴുകിക്കളഞ്ഞതിനുശേഷം ആവശ്യമായ നിറം കലർത്തി വലിയ പാത്രത്തിലെടുത്ത് വേവിച്ചെടുക്കും. പിന്നീട് ഉണക്കിയെടുക്കും. അതാണ് തറികളിൽ പായയാക്കി മാറ്റുന്നത്. കിടക്കപ്പായ, പന്തിപ്പായ എന്നീ പതിവ് ഡിസൈനുകൾക്കു പുറമേ, കാലത്തിന്റെ മാറ്റത്തിനനുസരിച്ച് നീങ്ങിപ്പോൾ യോഗ മാറ്റ്, പ്രയർമാറ്റ്, ടേബിൾ മാറ്റ്, അലങ്കാര പായകൾ, പൂമുഖങ്ങളിൽ തൂക്കിയിടുന്നതരം പായകൾ തുടങ്ങിയ വിവിധ ഉത്പന്നങ്ങളിലേക്ക് ചുവടുവെച്ചു. 400 രൂപ മുതലുള്ള ടേബിൾ മാറ്റ് മുതൽ 2400-4500 രൂപ വരെയുള്ള പായവരെ ഉത്പന്നനിരയിലുണ്ട്.