വേലപ്പൂരങ്ങൾ തുടങ്ങുന്നതോടെ വിശറിക്കാലവും തുടങ്ങും. വാദ്യമേളത്തിൻ്റെ താളപാതത്തിൽ കൈ ഉയർത്തി ആവേശം കൊള്ളുന്നവരുടെ മറുകയ്യിൽ വിശറിയുമുണ്ടാകും. മണികണ്ഠൻ പൂരപ്പറമ്പുകളിൽ വിശറി വിൽപ്പന തുടങ്ങിയിട്ട് കാലമേറെയായി. ഫെബ്രുവരി മുതൽ മേയ് വരെയാണ് വിശറി നിർമാണം സജീവമാകുന്നത്. തരൂർ ചേലക്കാട്ടുന്നിൽ മണികണ്ഠൻ അച്‌ഛൻ വേലായുധനിൽ നിന്നാണ് ഈ വിദ്യ പഠിച്ചെടുത്തത്. രണ്ട് ദശാബ്ദമായി ഈ രംഗത്ത് സജീവമാണ്. ഭാര്യ സുന്ദരിയും സഹായിക്കാൻ ഒപ്പമുണ്ട്.
വിശറിയൊന്നിന് 50 രൂപയാണ് വില. 10 രൂപയായിരുന്നു ആദ്യ കാലത്ത്. ഒരു ദിവസം 50 എണ്ണം വരെ ഉണ്ടാക്കും. കരിമ്പനത്തൈകളുടെ പട്ട കൊണ്ടാണ് വിശറി നിർമിക്കുന്നത്. ഇതു കാടുകളിൽ പോയി വെട്ടിക്കൊണ്ടുവരും. പട്ടകൾ ചൂടാക്കി ഇഷ്ടികകൊണ്ടു പരത്തിയാണു വൃത്താകൃതിയിൽ വിശറിയുടെ രൂപത്തിൽ മുറിച്ചെടുക്കു ന്നത്. ചുറ്റിലും ഈർക്കിൽ വളച്ച് തുന്നിയെടുക്കും. അതിനു ശേഷം പനയോലകൾ കൊണ്ട് ചുളുക്കുകളുണ്ടാക്കി മഞ്ഞൾ പുരട്ടി ഒട്ടിക്കും. ഈർക്കിൽ ഇതിനു മുകളിൽ വളച്ചുകെട്ടും. ചുളുക്കിനു മുകളിൽ വിവിധ നിറത്തിലുള്ള പട്ടുതുണിക്കീറുകൊണ്ട് അരികു മൂടി, വഴുകനാര് കൊണ്ട് തുന്നിയാണ് വിശറിയുണ്ടാക്കുന്നത്.
കരിമ്പനപ്പട്ട കൊണ്ടു തന്നെ പിടി നിർമിക്കും. കടകളിലും വിശറികൾ വിൽക്കാറുണ്ട്. 30 രൂപയാണ് ഒന്നിന് അവർ നൽകുന്ന വില. നെന്മാറ- വല്ലങ്ങി വേലയ്ക്ക് വിൽക്കുന്നതിന് വിശറികൾ തയാറാക്കിക്കഴിഞ്ഞു.