പരസ്യത്തിലെ വെളുത്ത കുർത്തയും പൈജാമയും ധരിച്ചയാളുടെ ഷോളിന്‍റെ നിറം കാവിയാണ്. ‘മിത്രങ്ങളേ, അഴിമതിക്കാർക്കെതിരെ നടപടിയെടുക്കും, ഓരോരുത്തരെയും പാർട്ടിയിൽ എത്തിക്കുകയും ചെയ്യും’ എന്ന തലക്കെട്ടോടെയാണ് പരസ്യം നൽകിയിരിക്കുന്നത്. ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
അതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാര്‍ജ്ജുൻ ഖർഗെ തുടങ്ങിയ നേതാക്കളാണ് ന്യായ് പത്ര് എന്ന പേരിൽ പ്രകടന പത്രിക പുറത്തിറക്കിയത്. ജാതി സെൻസസ് നടപ്പാക്കും, എസ് സി, എസ്ടി, ഒബിസി സംവരണം ഉയർത്താൻ ഭരണഘടന ഭേദഗതി കൊണ്ടുവരും, കരാര്‍ വ്യവസ്ഥ എടുത്ത് കളഞ്ഞ് മുഴുവൻ തസ്തികകളിലും സ്ഥിരം നിയമനം കൊണ്ടുവരും, വാർധക്യ കാല, വികലാംഗ പെൻഷൻ തുക 1000 രൂപയായി ഉയർത്തും, മുതിർന്ന പൗരന്മാർക്ക് യാത്രാ ഇളവുകൾ നൽകും, രാജസ്ഥാൻ മാതൃകയിൽ 25 ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കൊണ്ടുവരും എന്നെല്ലാമാണ് ന്യായ് പത്ര് പറയുന്നത്.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വിദഗ്ധ ചികിത്സയും മികച്ച ടെസ്റ്റിംഗ് സൗകര്യവും പ്രകടന പത്രിക ഉറപ്പുനൽകുന്നു. പാവപ്പെട്ടവർക്കായി മഹാലക്ഷ്മി പദ്ധതിയാണ് മറ്റൊരു പ്രധാന വാഗ്ദാനം. കുടുംബത്തിലെ മുതിർന്ന വനിതാ അംഗത്തിന്റെ അക്കൗണ്ടിൽ വർഷം ഒരു ലക്ഷം രൂപ നൽകും, 2025 മുതൽ കേന്ദ്ര സർക്കാരിലെ പകുതി തസ്തികകൾ വനിതകൾക്കായി സംവരണം ചെയ്യും, നേതാക്കൾ കൂറുമാറിയാൽ ഉടനടി അയോഗ്യരാക്കുന്ന നിയമം കൊണ്ടുവരും, താങ്ങുവില നിയമ വിധേയമാക്കും എന്നീ വാഗ്ദാനങ്ങൾക്കൊപ്പം ഇലക്ടറൽ ബോണ്ടിലും പിഎം കെയര്‍ ഫണ്ടിലും അന്വേഷണം കൊണ്ടുവരുമെന്നും പ്രകടന പ്രതികയിൽ പറയുന്നു.