തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കടലാക്രമണത്തിന് സാധ്യത. ഉയര്‍ന്ന തിരമാലകളെ കരുതിയിരിക്കണമെന്നും തീരദേശത്ത് ജാഗ്രത പുലര്‍ത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്. കരകയറി വന്ന കടൽ തിരുവനന്തപുരത്തെ തീരദേശത്ത് കനത്ത നാശനഷ്ടമാണ് കഴിഞ്ഞ ദിവസം ഉണ്ടാക്കിയത്. കൊല്ലം മുണ്ടക്കലിൽ നാട്ടുകാര്‍ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി തീരദേശത്ത് കനത്ത നാശനഷ്ടമാണ് ഉണ്ടായത്. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്ന കൊല്ലം മുണ്ടയ്ക്കലിൽ നാട്ടുകാര്‍ വലിയ പ്രതിഷേധം ഉയര്‍ത്തി.
കണ്ണൂരിൽ കടലാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ തീരപ്രദേശങ്ങളിലെ വിനോദ സഞ്ചാര പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. നിലവിൽ മുഴുപ്പിലങ്ങാട് ഫ്ളോട്ടിംങ് ബ്രിഡ്ജ് ഡിടിപിസിയുടെ നേതൃത്വത്തിൽ അഴിച്ചുമാറ്റിയിട്ടുണ്ട്.തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കടലാക്രമണം ഉണ്ടായ തൃശ്ശൂർ പെരിഞ്ഞനം ബീച്ചിൽ വെള്ളം ഇറങ്ങി തുടങ്ങി. രാത്രി ശക്തമായി തിരയടിച്ചെങ്കിലും വീടുകളിൽ വെള്ളം കയറിയില്ല.
മത്സ്യബന്ധനത്തിനുള്ള വലകൾക്ക് കേടുപാട് സംഭവിച്ചതിനാൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നും നഷ്ടപരിഹാരം നൽകണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു. കള്ളക്കടൽ പ്രതിഭാസം സംസ്ഥാനത്തെ തീരദേശത്ത് ഭീഷണിയായി തുടരുകയാണ്. ആശങ്കപ്പെടാനില്ലെന്നും കടൽ ഉൾവലിയാനും തീരത്തേക്ക് തിരയടിച്ച് കയറാനും സാധ്യതയുള്ളതിനാൽ ജാഗ്രപാലിക്കണമെന്നുമാണ് മുന്നറിയിപ്പ്.
ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്ത് ഇന്ന് (01-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 05 cm നും 20 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.