കണിച്ചാര്‍ കാളികയത്ത് വന്യജീവിയുടെ മുരള്‍ച്ച കേട്ടതായി ടാപ്പിംഗ് തൊഴിലാളികള്‍. ശനിയാഴ്ച പുലര്‍ച്ചെ റബര്‍ ടാപ്പിംഗ് ചെയ്യുന്നതിനിടെ വന്യജീവിയുടെ മുരൾച്ച കേട്ടതായി കാളികയം സ്വദേശി കൊള്ളികോളവില്‍ ജോസ്, രമേശന്‍, രോഹിണി എന്നിവർ പറഞ്ഞു . പ്രദേശത്ത് വനം വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയെങ്കിലും കാല്‍പാടുകളോ മറ്റോ കണ്ടെത്താന്‍ കഴിഞ്ഞില്ല.
അതേ സമയം കഴിഞ്ഞദിവസം തൊട്ടടുത്ത പ്രദേശത്ത് ലോറി തൊഴിലാളി വാഹനത്തിന്റെ ഹെഡ് ലൈറ്റ് വെളിച്ചത്തില്‍ വന്യജീവിയെ കണ്ടു എന്ന് പറയുകയും ചെയ്തിരുന്നു. കടുവയെയാണ് കണ്ടതെന്ന് നാട്ടുകാർ പറയുന്നുണ്ടെങ്കിലും വനംവകുപ്പ് ഇത് സ്ഥിരീകരിച്ചിട്ടില്ല. വനമേഖലയില്‍ നിന്നും ഏറെ അകന്നു നില്‍ക്കുന്ന പ്രദേശമാണിത്. മുരൾച്ച കേട്ടതിനെ തുടർന്ന് ടാപ്പിംഗ് നിർത്തിയെന്നും വരും ദിവസങ്ങളിൽ രാവിലെ ടാപ്പിംഗ് നടത്താൻ ഭയമെന്നും ഇവർ പറഞ്ഞു