ആർഎൽവി രാമകൃഷ്ണന് എതിരായ സത്യഭാമയുടെ പരാമർശം തന്നെ അത്ഭുതപ്പെടുത്തിയെന്ന് തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. സത്യഭാമയെ പോലെയുള്ള ഒരു കലാകാരിയുടെ മനസ്സ് ഇത്രയും വികൃതമാണെന്ന് ഇപ്പോഴാണ് അറിയുന്നത്.ഇത്തരം മനസ്സ് കേരളത്തിൽ വിലപ്പോകില്ല. വംശീയ പരാമർശങ്ങളെ എല്ലാവരും ഒറ്റക്കെട്ടായി എതിർക്കണമെന്നും മുരളീധരൻ പറഞ്ഞു.
മാത്രവുമല്ല ഇത്തരം പരാമർശത്തിലെല്ലാം സംഘപരിവാർ അജണ്ട കാണാൻ കഴിയും. കുടുംബക്ഷേത്രത്തിലെ നൃത്തത്തിന് ക്ഷണിച്ചത് കൊണ്ടൊന്നും ഇതിൻറെ പാപക്കറ കഴുകി കളയാൻ കഴിയില്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കെ മുരളീധരൻ രൂക്ഷ വിമർശനം നടത്തി. കേരളത്തിലെ ബിജെപിയുടെ പതിപ്പാണ് പിണറായി വിജയൻ. ഒരു യോഗത്തിൽ പോലും മോദിയെ കുറിച്ച് ഒരക്ഷരം പിണറായി മിണ്ടാറില്ല. രാഹുൽഗാന്ധിയെ മാത്രമാണ് വിമർശിക്കാറുള്ളത്.