കൊച്ചി: പൗരത്വ നിയമ ഭേദഗതിയെ കോൺഗ്രസ് ശക്തമായി എതിര്‍ത്തിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് നട്ടാൽ കുരുക്കാത്ത നുണയാണ്. വിഷയത്തിൽ നിയമ പ്രശ്നം ഉന്നയിച്ചും ചര്‍ച്ച നയിച്ചതും ശശി തരൂരാണ്. അന്ന് തരൂരിന്റെ മൈക്ക് സ്പീക്കര്‍ ഓഫ് ചെയ്തു. നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണെന്ന വാദത്തിലൂന്നി പ്രസംഗിച്ചത് കപിൽ സിബലാണ്. കോൺഗ്രസ് അല്ലാതെ പിന്നെയാരാണ് പ്രസംഗിച്ചത്? ആരാണ് എതിര്‍ത്തത്? രാഹുൽ ഗാന്ധി ഇതിനെ സംബന്ധിച്ച് പറഞ്ഞതെല്ലാം ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബിജെപി എംപി വലിയ മണ്ടൻ എന്ന് വിളിച്ച് രാഹുൽ ഗാന്ധിയെ പരിഹസിച്ചത് സിഎഎ വിരുദ്ധ നിലപാടെടുത്തതിനാണ്. 12 സംസ്ഥാനങ്ങളിൽ 16 കേസുകളാണ് രാഹുൽ ഗാന്ധിക്കെതിരെ ഇതിന്റെ ഭാഗമായി ബിജെപി ഫയൽ ചെയ്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.