നടൻ ബിനു അടിമാലിക്കെതിരെ ആരോപണങ്ങളുമായി മുൻ സോഷ്യൽ മീഡിയ മാനേജർ രംഗത്ത്. റിയാലിറ്റി ഷോയുടെ ലൊക്കേഷനിൽ വിളിച്ചു വരുത്തി മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നു ക്യാമറ തല്ലിതകർത്തുവെന്നുമാണ് സോഷ്യൽ മീഡിയ മാനേജരും ഫൊട്ടോഗ്രാഫറുമായ ജിനേഷ് ആരോപിക്കുന്നത്. ബിനുവിനെതിരായ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും നെഗറ്റീവ് കമൻറുകൾക്ക് കാരണം താനാണെന്ന് ആരോപണം ഉയർത്തിയാണ് ആക്രമണം നടന്നത് എന്നാണ് ജിനേഷ് ആരോപിക്കുന്നത്. ബിനുവിനെതിരേ ജിനേഷ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.കഴിഞ്ഞ വർഷം വാഹനാപകടത്തിൽ മരിച്ച നടൻ കൊല്ലം സുധിയുടെ വീട്ടിൽ ബിനു അടിമാലി പോയതും മിമിക്രി താരവും ഡബ്ബിങ് ആർട്ടിസ്റ്റുമായ മഹേഷ് കുഞ്ഞുമോനെ സന്ദർശിച്ചതും ചീത്തപ്പേര് മാറി സഹതാപം കിട്ടാൻ വേണ്ടിയായിരുന്നുവെന്നും ജിനേഷ് ആരോപിക്കുന്നു.
അപകടം പറ്റിയപ്പോൾ ബിനു അടിമാലിക്കൊപ്പം ആശുപത്രിയിൽ നിന്നതും അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും നോക്കിയതും ഞാനായിരുന്നു. ആശുപത്രി വിട്ടപ്പോൾ വീട്ടിൽ കൊണ്ടാക്കിയതും ഞാനാണ്. ആ സംഭവത്തിന് ശേഷം ബിനു അടിമാലി കൊല്ലം സുധിയുടെ വീട്ടിൽ പോയിരുന്നു. ആ സമയത്ത് ബിനു അടിമാലിക്ക് നടക്കാൻ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും വീൽ ചെയറിലാണ് സുധി ചേട്ടന്റെ വീട്ടിലെത്തിയത്. അതൊന്നും ആവശ്യമില്ലെന്ന് ഡോക്‌ടർ പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയുടെ സഹതാപം കിട്ടാൻ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്.
‘ഇതോടെ എൻ്റെ പ്രതിച്ഛായ മാറണം, അതിന് വേണ്ടിയുള്ള കാര്യങ്ങൾ നീ സോഷ്യൽ മീഡിയയിൽ ചെയ്യണം’ എന്നാണ് സുധി ചേട്ടൻ്റെ മരണ ശേഷം എന്നോട് ബിനു ചേട്ടൻ പറഞ്ഞത്. അത് പ്രകാരമാണ് സുധി ചേട്ടന്റെ വീട്ടിൽ ചെന്നപ്പോൾ കാറിൽ നിന്ന് ഇറങ്ങുന്നത് അടക്കമുള്ള വീഡിയോ ഷൂട്ട് ചെയ്ത് പോസ്റ്റ് ചെയ്തത്.
മഹേഷ് കുഞ്ഞുമോൻറെ വീട്ടിൽ പോയപ്പോഴും ഫോട്ടോയും വീഡിയോയും എടുക്കാൻ എന്നെയും വിളിച്ചിരുന്നു. പക്ഷേ വീഡിയോ പോസ്റ്റ് ചെയ്യരുത്, ഫോട്ടോ മാത്രം എടുത്താൽ മതി എന്ന് മഹേഷ് പറഞ്ഞു. ഇതൊന്നും ബിനു ചേട്ടന്റെ യുട്യൂബിൽ ഇട്ടാൽ ശരിയാവില്ലെന്ന് അറിയാവുന്നതു കൊണ്ട് തന്നെ മറ്റൊരു യുട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യാൻ തീരുമാനിച്ചിരുന്നു.
ബിനു ചേട്ടന്റെ അടുത്ത സുഹൃത്തിന് ഞാൻ ഒരു യുട്യൂബ് ചാനൽ തുടങ്ങി കൊടുത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഞാനത് ബിനു ചേട്ടനോട് പറഞ്ഞില്ലെന്ന് പറഞ്ഞുള്ള തർക്കത്തിലാണ് പിരിഞ്ഞത്. എന്നാൽ പിരിയാനുള്ള മറ്റൊരു കാരണം ബിനു ചേട്ടന്റെ വളരെ വ്യക്തിപരമായ ചില കാരണങ്ങൾ ആയതുകൊണ്ട് ഞാൻ പുറത്തു പറയുന്നത് ശരിയല്ല.