ജനുവരി 25നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇ സഞ്ജീവനി പോർട്ടൽ വഴിയുള്ള ചികിത്സക്കിടെയാണ് ഡോക്ടർക്ക് നേരെ അതിക്രമമുണ്ടായത്. സംഭവത്തെ കുറിച്ച് ഡോക്ടർ പറഞ്ഞതിങ്ങനെ- “ജനുവരി 25ന് നൈറ്റ് ഡ്യൂട്ടിയായിരുന്നു ഞാൻ. 11.53നാണ് കോള്‍ വന്നത്. 25 വയസ്സ് തോന്നിക്കുന്ന പയ്യനാണ്. രാഹുൽ കുമാർ, ഭോപ്പാൽ, മധ്യപ്രദേശ് എന്നാണ് അഡ്രസ് കാണിച്ചത്. ആദ്യം ഓഡിയോ, വീഡിയോ ഇല്ലായിരുന്നു. പിന്നീട് മുഖം വ്യക്തമായി കണ്ടു. എന്താണ് അസുഖമെന്ന് ഞാന്‍ ആവർത്തിച്ച് ചോദിച്ചിട്ടും മറുപടിയില്ലായിരുന്നു. ചാറ്റ് ബോക്സിൽ ‘എനിക്ക് നിങ്ങളെ കാണാന്‍ കഴിയുന്നില്ലെ’ന്ന മെസേജ് വന്നു. പിന്നാലെ ഇയാള്‍ ക്യാമറ താഴ്ത്തി സ്വയംഭോഗം തുടങ്ങി. അടുത്ത ദിവസം തന്നെ പരാതി നൽകി. 10 ദിവസത്തിന് ശേഷമാണ് എഫ്ഐആർ ഇട്ടത്”.
ചികിത്സയ്ക്ക് രജിസ്റ്റർ ചെയ്യുമ്പോള്‍ കാണിച്ച രാഹുല്‍ എന്ന പേര് വ്യാജമാണെന്ന് ഡോക്ടർ വ്യക്തമാക്കിയിരുന്നു. താൻ പരാതി നല്‍കി എന്നറിഞ്ഞതിന് പിന്നാലെ, കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രതിയുടെ മാതാപിതാക്കള്‍ തന്നെ കാണാന്‍ വന്നിരുന്നുവെന്നും ഡോക്ടർ പറഞ്ഞു. 2022 ല്‍ കോട്ടയത്തിന് വച്ച് ബൈക്കില്‍ യാത്ര ചെയ്യവേ വഴിയാത്രക്കാരായ പെണ്‍കുട്ടികളോട് സമാനമായ രീതിയില്‍ ഇയാള്‍ പെരുമാറിയതിന്‍റെ പേരില്‍ കേസുണ്ട്. ബിരുദാനന്തര ബിരുദ ഗണിത ശാസ്ത്ര വിദ്യാര്‍ത്ഥിയാണ് പ്രതിയെന്നും ഡോക്ടർ പറയുകയുണ്ടായി.
പ്രതി ആരെന്ന് വ്യക്തമായിട്ടും അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ മെല്ലെപ്പോക്കുണ്ടായെന്ന് പരാതി ഉയർന്നിരുന്നു. തമ്പാനൂർ പൊലീസ് കേസെടുത്ത ശേഷം സാങ്കേതിക കാരണം പറഞ്ഞ് കേസ് കഴക്കൂട്ടത്തേക്ക് മാറ്റുകയായിരുന്നു.