വനംവന്യജീവി വിഷയങ്ങളിൽ സംസ്ഥാനങ്ങളെ പ്രതിസ്ഥാനത്ത് നിർത്തുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ഒരുമിച്ച് പോരാടാനും മൂന്ന് സംസ്ഥാനങ്ങളുടെയും ഉന്നതതല ചർച്ചയിൽ ധാരണയായി. സംഘർഷ മേഖലയിലെ നടപടികൾക്ക് ചീഫ് വൈൽഡ് ലൈഫ് വാര്‍ഡന്‍റെ അനുമതി വേണമെന്ന ചട്ടത്തിൽ ഭേദഗതി വേണമെന്ന് മൂന്ന് സംസ്ഥാനങ്ങളും ഒരുമിച്ച് നിലപാടെടുത്തത് യോഗത്തിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്നായി മാറി. ഇതോടെ വന്യമൃഗ ശല്യം പരിഹരിക്കാൻ പരസ്പര സഹകരണത്തോടെ പ്രതിരോധ ഉടമ്പടിയിലെത്തിയ മൂന്ന് സംസ്ഥാനങ്ങളും കേന്ദ്രനയങ്ങൾക്കെതിരെ ഒരുമിച്ച് രംഗത്തെത്തുന്നതും ഇതാദ്യമായിട്ടാണ്. ഒപ്പം 1972 -ലെ കേന്ദ്ര വന്യജീവി സംരക്ഷണം നിയമത്തിൽ കാലോചിത മാറ്റം വേണമെന്ന് മൂന്ന് സംസ്ഥാനങ്ങളും ഒരുമിച്ച് കേന്ദ്രത്തോട് ആവശ്യപ്പെടാനും തീരുമാനമായി.
സംസ്ഥാന അതിർത്തികൾ ഭേദിച്ച് ആനകൾ കാടിറങ്ങുന്നു. കാട്ടാനക്കലിയിൽ നീലഗിരിയിലും വയനാട്ടിലും ആൾനാശം സംഭവിക്കുന്നു. വയനാട്, മുതുമലൈ, ബന്ദിപ്പുര വന്യജീവി സങ്കേതങ്ങൾ ഉൾക്കൊള്ളുന്ന നീലഗിരി ബയോസ്പിയറിൽ, ഇന്ന് മനുഷ്യ മൃഗ സംഘർഷങ്ങൾ പുതിയ തലത്തിലാണ്. വന്യമൃഗ ശല്യം രൂക്ഷമായതിന് പിന്നാലെ വനംവകുപ്പും നാട്ടുകാരും പലയിടത്തും പരസ്പരം ഏറ്റുമുട്ടലിന്‍റെ വക്കിലാണ്. ഇതിനിടെയാണ് അതിര്‍ത്തി തര്‍ക്കവും ഉദ്യോഗസ്ഥ, രാഷ്ട്രീയ പോരുമായി സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും. ഈ പ്രത്യേകാവസ്ഥയില്‍ പ്രതീക്ഷയുടെ തെളിനീരുറവയായി അന്തർ സംസ്ഥാന കോഡിനേഷൻ കമ്മിറ്റി യോഗ തീരുമാനങ്ങള്‍. ബന്ദിപ്പുര ഫോറസ്റ്റ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പ്രശ്നങ്ങള്‍ വിശദമായി ചർച്ച ചെയ്തു. വിഷയത്തില്‍ പരസ്പരം സഹരിക്കാമെന്ന് മൂന്ന് സംസ്ഥാനങ്ങളും ധാരണയിലെത്തി. ഒപ്പം പ്രതിസന്ധി ഒരുമിച്ച് നേരിടാനും തീരുമാനമായി.