തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കോളേജിലെ പാചകക്കാരന്‍ ജെയിംസ്. തൂങ്ങിയ നിലയില്‍ കണ്ടെത്തിയ സിദ്ധാര്‍ത്ഥന്‍ താഴെയിറക്കും മുമ്പ് മരിച്ചിരുന്നുവെന്ന് ജെയിംസ് ഒരു സ്വകാര്യ മാധ്യമത്തോട് വെളിപ്പെടുത്തി.
മൃതദേഹം താഴെയിറക്കി കൊണ്ടുപോകാന്‍ സഹായിച്ചവരില്‍ ജെയിംസുമുണ്ടായിരുന്നു. മൃതദേഹം എടുക്കാന്‍ കൂടെയുണ്ടായിരുന്നത് സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചവരാണെന്നും ജെയിംസ് പറയുന്നു. ഈ സമയത്ത് ഡീന്‍ സമീപത്തുണ്ടായിരുന്നു. ഡീനിന്റെ സാന്നിധ്യത്തിലാണ് എല്ലാം നടന്നത്.
സിദ്ധാര്‍ത്ഥ് മരിച്ചു എന്ന് കുട്ടികള്‍ പറഞ്ഞത് കേട്ടാണ് ഓടിയെത്തിയതെന്ന് ജെയിംസ് പറയുന്നു.ശരീരം തണുത്തുറഞ്ഞ നിലയില്‍ ആയിരുന്നു. മരണം ഉറപ്പിച്ച ശേഷമാണ് മൃതദേഹം താഴെയിറക്കിയത്. താനും തുണി അറുക്കാന്‍ സഹായിച്ചു. അന്നേരം ചുറ്റും കൂടുതല്‍ ഉണ്ടായിരുന്നത് സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ച പ്രതികളായിരുന്നു. സംഭവം പൊലീസിനെ അറിയിക്കാത്തതിനെ കുറിച്ച് അറിയില്ലെന്നും ജെയിംസ് പറഞ്ഞു.
സിദ്ധാര്‍ത്ഥന്‍ എല്ലാവരോടും സ്‌നേഹത്തോടെ ഇടപെടുന്ന വിദ്യാര്‍ത്ഥിയായിരുന്നു. മരിക്കുന്നതിന് മുമ്പ് മര്‍ദ്ദനം നടന്നു എന്നറിഞ്ഞിരുന്നു. പക്ഷേ മര്‍ദ്ദനം നടന്ന രാത്രി താൻ വീട്ടില്‍ പോയിരുന്നു. മരിച്ചു എന്ന വിവരം കിട്ടിയ ശേഷമാണ് ബാത്‌റൂമിലേക്ക് പോയത്. പൊലീസ് പറഞ്ഞത് അനുസരിച്ചാണ് മൃതദേഹം മാറ്റുന്നതെന്നാണ് മറ്റുമുള്ളവർ തന്നോട് പറഞ്ഞതെന്നും ജെയിംസ് പറഞ്ഞു.