മലയാളികളെയും കേരളത്തെയും അധിക്ഷേപിക്കാനുള്ള സംഘപരിവാർ ശ്രമത്തിൻറെ ഭാഗമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയെ ചാരി ഒരു വിവാദമുണ്ടാക്കാൻ ജയമോഹൻ നടത്തുന്ന ശ്രമങ്ങൾ. കേരള സ്റ്റോറി എന്ന സിനിമയുടെ ഒക്കെ പിന്നാലെയാണ് വിവാദ വ്യവസായിയായ ജയമോഹൻറെ കർസേവ.
പക്ഷേ, പറയാനുള്ളത് ഇതാണ്- അതെ , ഞങ്ങൾ പെറുക്കികൾ ആണ്! (പണ്ട് കേശവദേവും കെടാമംഗലം പപ്പുക്കുട്ടിയും രാമദാസും കൂടെ സ്വയം നല്കിയ വിളിപ്പേര് പറവൂരിലെ മൂന്നു പോക്രികൾ എന്നായിരുന്നു.) പക്ഷേ, ഈ പെറുക്കികൾ സംഘടിച്ച്, സമരം ചെയ്ത് ഇന്ത്യയിലെ ഏറ്റവും പുരോഗതിയുള്ള സമൂഹത്തെ സൃഷ്ടിച്ചതെന്ന് എം എ ബേബി കുറിച്ചു. ഈ പെറുക്കികൾ തന്നെയാണ് ജാതി ജന്മി നാടുവാഴി മേധാവിത്വത്തിന്റെ അടിത്തറ തകർത്തുവിട്ടത്.
ഈ പെറുക്കികൾ ഉണ്ടാക്കിയ വിപ്ലവത്തിൽ ജയമോഹനെപ്പോലെയുള്ള ആളുകൾക്ക് അസ്വസ്ഥതയുണ്ട് എന്നത് തന്നെയാണ് ഞങ്ങളുടെ മഹത്വം. ജയമോഹൻറെ അന്യഥാ ആകർഷകമായ പലരചനകളിലും ഒളിഞ്ഞും തെളിഞ്ഞും കടന്നുവരുന്ന സംഘപരിവാർ പ്രത്യയശാസ്ത്രം അദ്ദേഹത്തിന്റെ പ്രസ്താവനകളിൽ മാത്രമല്ല, ‘നൂറു സിംഹാസനങ്ങൾ’ പോലുള്ളഅതിപ്രശസ്ത കൃതികളിൽ പോലും ഒരു സൂക്ഷ്മവായനയിൽ വെളിപ്പെടുന്നതാണ്.
ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രഖ്യാത സംഗീതജ്ഞരിൽ അനന്യനായ ടി എം കൃഷ്ണയുടെ ‘പുറംപോക്ക് ‘ എന്ന ഒരു പാട്ട് ഉണ്ട്. അത് പുറംപോക്കിലെ പെറുക്കികളെയാണ് ആഘോഷിക്കുന്നത്. ആ പാട്ടാണ് ജയമോഹൻറെ അധിക്ഷേപത്തിന് തക്കമറുപടിയെന്നും എം എ ബേബി പറഞ്ഞു. അതേസമയം, മഞ്ഞുമ്മല്‍ ബോയ്സ് തന്നെ അലോസരപ്പെടുത്തിയ സിനിമയാണെന്നും മറ്റ് പല മലയാള ചിത്രങ്ങളെയും പോലെ ലഹരി ആസക്തിയെ സാമാന്യവത്കരിക്കുന്ന ചിത്രമാണ് ഇതെന്നുമാണ് ജയമോഹന്‍ കുറിച്ചത്.