ചെന്നൈ: സനാതനധർമ്മ വിരുദ്ധ പരാമർശത്തില്‍ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് തത്കാലം ആശ്വാസം. ഉദയനിധിക്ക് മന്ത്രിയായി തുടരാമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. വിവാദപരാമർശത്തിനു ശേഷവും മന്ത്രിപദവിയിൽ തുടരുന്നത് ചോദ്യം ചെയ്ത് ആര്‍എസ്എസ് പ്രവർത്തകനായ ടി. മനോഹർ നൽകിയ ഹർജിയിൽ ജസ്റ്റിസ് അനിത സുമന്ത് ആണ് വിധി പറഞ്ഞത്.
വിധി പറയവേ ഉദയനിധിക്കെതിരെ കടുത്ത വിമർശനവും കോടതി ഉന്നയിച്ചു. വിവാദപരവും സമൂഹത്തിൽ ഭിന്നതക്ക് കാരണമാകുന്നതുമായ പരാമര്‍ശം നടത്തരുതായിരുന്നുവെന്നും പരാമർശം ഭരണഘടനാ തത്വങ്ങൾക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നും കോടതി പറഞ്ഞു. അതേസമയം മന്ത്രിക്കെതിരെ ക്വോ വാറന്‍റോ പുറപ്പെടുവിക്കണമെന്ന ആവശ്യം തള്ളിയ കോടതി മന്ത്രിമാർ ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്നും ഓർമിപ്പിച്ചു. ഉദയനിധിയെ അയോഗ്യനാക്കാൻ നിലവിൽ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
സെപ്റ്റംബറിലെ വിവാദപരാമർശ സമയത്ത് വേദിയിൽ ഉണ്ടായിരുന്ന ദേവസ്വം മന്ത്രി ശേഖർ ബാബു, എ. രാജ എംപി എന്നിവരെ പുറത്താക്കണമെന്നും ഹർജിയിൽ ആവശ്യം ഉണ്ടായിരുന്നു. സനാതനധർമത്തിലെ ജാതി വ്യവസ്ഥയ്ക്കെതിരെ ആണ് സംസാരിച്ചതെന്നും ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള വ്യവസ്ഥകൾ പാർലമെന്‍റിനു മാത്രമേ തീരുമാനിക്കാൻ ആകൂ എന്നുമാണ് ഉദയനിധി വാദിച്ചത്.