‘അതിർത്തികളില്ലാതെ ഭാഷകൾ’ എന്നതാണ് ഈ വർഷത്തെ പ്രമേയം.
1952 ഫെബ്രുവരി 21ന് ബംഗാളി ഭാഷാ പ്രസ്ഥാനത്തിന്റെ പ്രതിഷേധ സമരത്തിലുണ്ടായ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ സ്മരണക്കാണ് ബംഗ്ലാദേശിൽ ഭാഷാ പ്രസ്ഥാന ദിനം ആചരിച്ചു തുടങ്ങിയത്.
2008നെ ലോക ഭാഷാ വർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നൽകി. ഭാഷാ സാംസ്‌കാരിക വൈവിധ്യവും ബഹുഭാഷത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ യുനെസ്‌കോ ആസ്ഥാനത്തിലും അംഗരാഷ്ട്രങ്ങളിലും ലോക മാതൃഭാഷാദിനം എല്ലാ വർഷവും ആചരിക്കുന്നു.
ഇന്ത്യയിലെ ഓരോ ഭാഷയും ഇന്ത്യയെന്ന പൊതു വികാരത്തെ പ്രചോദിപ്പിക്കുന്നതിൽ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു ഭാഷയും ഒരു സംസ്‌കാരവും പാർശ്വവത്കരിക്കപ്പെട്ടുകൂടാ. സംസ്‌കാരത്തിന്റെ മാതൃ സ്ഥാനമാണ് ഭാഷയ്ക്കുള്ളത്. അതുകൊണ്ടു തന്നെ ഭാഷാ സംരക്ഷണം എന്നത് അത്രമേൽ പ്രാധാന്യം അർഹിക്കുന്ന ഒന്നു കൂടിയാണ്.
1947ലാണ് കേരളം മലയാളികളുടെ മാതൃഭൂമിയെന്ന് ഇഎംഎസ് പ്രസ്താവിക്കുന്നത്. ഭാഷാ അടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണങ്ങൾക്കുള്ള ഊർജമായിരുന്നു ആ വാക്കുകൾ. ഓരോ ഭാഷയും അസ്ഥിത്വം നഷ്ടപ്പെടാതെ നിലനിൽക്കാൻ ഈ വാക്കുകൾ ഏറെ സഹായിച്ചു.
ഇന്ന് ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഓരോ ഭാഷയും കൂടുതൽ കരുത്താർജിക്കുകയാണ്. ഒരു ഭാഷയിൽ സംസാരിക്കുന്നത് തത്സമയം തർജമ ചെയ്തു കേൾപ്പിക്കുന്ന സാങ്കേതികവിദ്യയും വികസിച്ചു കഴിഞ്ഞു. ഇത്തരം സാങ്കേതികവിദ്യകളിലൂടെയായിരിക്കണം ഭാഷ അതിന്റെ അതിർവരമ്പുകൾ ഭേദിക്കേണ്ടത്.
ഇന്ത്യ എന്നത് ബഹുഭാഷകളുടെ രാജ്യമാണ്. ഭരണഘടനയുടെ അനുച്ഛേദം 344(1),351 പ്രകാരം 22 ഭാഷകളെ എട്ടാം ഷെഡ്യൂളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്‌കാരത്തിന്റെയും സ്വത്വത്തിന്റെയും സംരക്ഷണം എന്ന നിലയിൽ പ്രസ്തുത ഭാഷകളെയെല്ലാം തുല്യമായാണ് പരിഗണിച്ചിരിക്കുന്നതും.