തൃശൂരിൽ വെഹിക്കിൾ ഇൻസ്‌പെക്ടറുടെ മർദനത്തിൽ യുവാവിന് കേൾവി ശക്തി നഷ്ടപ്പെട്ടതായി പരാതി. ആനന്ദപുരം സ്വദേശി ഷിബിനെ വാഹനം നിർത്താത്തതിന് പിന്തുടർന്നെത്തിയ ഉദ്യോഗസ്ഥർ മർദിച്ചുവെന്നാണ് പരാതി.
കഴിഞ്ഞ ദിവസം പുലർച്ചെ 12മണിയോടെയാണ് കരിങ്കല്ലുമായെത്തിയ ടോറസ് ലോറി പാലിയേക്കര ടോൾ പ്ലാസക്ക് സമീപം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റ് പരിശോധനക്കായി തടഞ്ഞത്. ലോഡിൻ്റെ ഭാരം നോക്കാൻ ആവശ്യപ്പെടുകയും ഭാരക്കൂടുതൽ ഉണ്ടെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്നും ഷിബിനോട് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടെ ഭാരം നോക്കുന്ന സ്ഥലത്ത് വാഹനം നിർത്താതെ ഷിബിൻ മുന്നോട്ട് പോയി. പിന്തുടർന്നെത്തിയ ഉദ്യോഗസ്ഥരെ കണ്ട് ഇയാൾ വാഹനം നിർത്തി ഇറങ്ങിയോടി. ഓടിച്ചിട്ട് പിടിച്ച ഉദ്യോഗസ്ഥൻ ഇടത് കവിളിൽ അടിച്ച് വീഴ്ത്തിയതായി ഷിബിൻ പറയുന്നു. ഇടത്തേ ചെവിയുടെ കർണപുടം തകർന്ന യുവാവിന് കേൾവി ശേഷിക്കും തകരാർ സംഭവിച്ചിട്ടുണ്ട്.