കാൻസർ രോഗിയായ ശിവരാമൻ 6 വർഷമായി ടയർ കന്പനിയിലെ കരാർ ജോലിയിൽ നിന്ന് വിരമിച്ചിട്ട്. വിരമിക്കൽ ആനുകൂല്യത്തിനായി അന്ന് തന്നെ അപേക്ഷ നൽകി. ഓഫീസിൽ പലവട്ടം കയറിയിറങ്ങി. പക്ഷെ നൽകാനുള്ള 80,000 രൂപ അധികൃതർ നൽകിയില്ല. ആധാറിൽ വയസുമായി ബന്ധപ്പെട്ട് ഉള്ള സാങ്കേത പിഴവ് തിരുത്താത്തതാണ് കാരണമായി പറഞ്ഞത്. ഇതിനായി സ്കൂൾ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. എന്നാൽ വർഷങ്ങൾക്ക് മുൻപുള്ള രേഖ സ്കൂളിൽ നിന്ന് ലഭ്യമായില്ല. അതില്ലാതെ പണം നൽകാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ കുടുപ്പിച്ച് പറഞ്ഞതോടെ വിഷം കഴിച്ചെന്നാണ് മകൻ പറയുന്നത്.
ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് കലൂരിലെ പി.എഫ് ഓഫീസിനകത്തെ ശുചിമുറിയിൽ കയറി ശിവരാമൻ വിഷം കഴിച്ചത്. ഉടൻ പിഎഫ്ഓഫീസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.പിഎഫ് ഓഫീസിലെ ജീവനക്കാരാണ് തന്‍റെ മരണത്തിന് ഉത്തരവാദികളെന്ന് എഴുതിയ ആതമഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ എറണാകുളം നോർത്ത് പോലീസ് അന്വേഷണം തുടങ്ങി. സാങ്കേതിക പിഴവുള്ള അപേക്ഷ കാരണമാണ് ആനുകൂല്യ വിതരണത്തിന് തടസ്സം ഉണ്ടായതെന്നാണ് പി.എഫ് ഓഫീസ് വിശദീകരിക്കുന്നത്. മറ്റ് വീഴ്ചയുണ്ടെങ്കില്‍ പരിശോധിക്കുമെന്നും റീജിയണൽ ഓഫീസ് പ്രതികരിച്ചു