ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന രേഷ്മയുടെ ജീവിതം ഈ കാണുന്ന വിധത്തിലായത് കഴിഞ്ഞ ഡിസംബര്‍ 18നാണ്. ഇരുമ്പു വടിയുമായി വീട്ടിലെത്തിയ ഭര്‍ത്താവ് രേഷ്മയേയും അമ്മയേയും അച്ഛനേയും തലക്കടിച്ച് അടിച്ചു വീഴ്ത്തി. അമ്മ ജയ അടുത്ത ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ചു. അച്ഛന്‍ ആഴ്ചകളോളം ആശുപത്രിയില്‍ ചികിതിസയിലായിരുന്നു. പിന്നെ പക്ഷാഘാതം വന്ന് കിടപ്പിലുമായി.
ഇതോടെ നാലു വയസുകാരിയായ മകള്‍ ബന്ധുക്കളുടെ കൂടെയാണ്. തലയോട്ടി തകര്‍ന്ന രേഷ്മയുടെ ചികിത്സക്ക് ഇതിനകം തന്നെ 15 ലക്ഷത്തോളം രൂപയായെന്ന് സഹോദരന്‍ രഞ്ജിത്ത് പറയുന്നു. ഇതില്‍ നാലര ലക്ഷം രൂപയോളം വീട് പണയം വെച്ച് നല്‍കി. ബാക്കിയെല്ലാം കടമാണ്. രേഷ്മയുടെ തകർന്ന തലയോട്ടിക്ക് പകരം കൃത്രിമ തലയോട്ടി വെക്കാനുള്ള ശസ്ത്രക്രിയ നടത്താനും തുടര്‍ ചികിത്സക്കുമായി ഇനിയും 20 ലക്ഷം രൂപയോളം വേണം. എങ്ങനെ പണം കണ്ടെത്തുമെന്ന ആശങ്കയിലാണ് സഹോദരൻ.
റാസല്‍ ഖൈമയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരനായ സഹോദരന്‍ രഞ്ജിതാണ് രേഷ്മക്ക് താങ്ങായി ഒപ്പമുള്ളത്. കിടപ്പിലായ അച്ഛനേയും പരിചരിക്കണം. ഇനി എന്ന് ജോലിക്കായി തിരികെ പോകാന്‍ കഴിയുമെന്നറിയില്ല. താനൂളൂരിലെ പൊതുപ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് രേഷ്മയേയും കുടുംബത്തേയും സഹായിക്കാനായി മുന്നിലുണ്ട്. തന്നെ കാത്തിരിക്കുന്ന മകള്‍ക്ക് വേണ്ടി ജീവിതത്തിലേക്ക് തിരികെയെത്താന്‍ ആരെങ്കിലും കൈ പിടിക്കുമെന്ന പ്രതീക്ഷയിലാണ് രേഷ്മ.