മട്ടന്നൂർ: നഗരസഭാ ടൗൺ വാർഡ് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. ആകെ ഒൻപത് പത്രികകളാണ് ലഭിച്ചിട്ടുള്ളത്. രണ്ട് അപരൻമാരും മത്സരരംഗത്തുണ്ട്. എട്ടിന് വൈകീട്ട് മൂന്നു വരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം. 22നാണ് തിരഞ്ഞെടുപ്പ്.
റിട്ടേണിങ്ങ് ഓഫീസറായ ജില്ലാ അസി.ഫോറസ്റ്റ് കൺസർവേറ്റർ ജോൺ മാത്യു, അസി.റിട്ടേണിങ്ങ് ഓഫീസർ നഗരസഭാ സൂപ്രണ്ട് എൻ.പി.രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.
രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു
ടൗൺ വാർഡ് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിന് വേണ്ട നിർദ്ദേശങ്ങൾ നൽകി. മട്ടന്നൂർ ശങ്കരവിദ്യാപീഠം സ്‌കൂളിൽ വെച്ചാണ് തിരഞ്ഞെടുപ്പ്. അന്നേ ദിവസം സ്‌കൂളിൽ സി.ബി.എസ്.ഇ. പരീക്ഷ നടക്കുന്നതിനാൽ പരീക്ഷയെ ബാധിക്കാതെ വോട്ടിങ്ങ് നടത്താൻ സഹകരിക്കണമെന്ന് റിട്ടേണിങ്ങ് ഓഫീസർ ജോൺ മാത്യു ആവശ്യപ്പെട്ടു.
23ന് രാവിലെ 10ന് മട്ടന്നൂർ ഹയർസെക്കൻഡറി സ്‌കൂളിൽ വെച്ചാണ് വോട്ടെണ്ണൽ.രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന ജാഥകളും പരിപാടികളും സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണം. കൊട്ടിക്കലാശത്തിന് സ്ഥലവും സമയവും നിശ്ചയിച്ചു നൽകും.
മട്ടന്നൂർ എസ്.ഐ. ആർ.എൻ.പ്രശാന്ത്, അസി.റിട്ടേണിങ്ങ് ഓഫീസർ എൻ.പി.രാമചന്ദ്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.രാജൻ, കെ.വി.ജയചന്ദ്രൻ, വി.പി.ഇസ്മായിൽ,എ.കെ.രാജേഷ്, രാജൻ പുതുക്കുടി, എ.സുധാകരൻ,കെ.പി.രമേശൻ തുടങ്ങിയവർ പങ്കെടുത്തു.