ഇളയമകൻ ജയൻ ജേക്കബ് അമ്മക്കുള്ള ഭക്ഷണവുമായി എത്തിയപ്പോഴാണ് കൊലപാതക വിവരം അറിഞ്ഞത്. അമ്മയുടെ കാൽ മാത്രമാണ് സംഭവ സ്ഥലത്തു നിന്ന് ലഭിച്ചത്. മറ്റ് ശരീര ഭാഗങ്ങൾ പൂർണമായും കത്തി നശിച്ച നിലയിലായിരുന്നു. പ്രതി മോസസ് സ്ഥിരം കഞ്ചാവ് ഉപയോഗിച്ചു അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഇളയമകൻ പറയുന്നു.
കൊല്ലപ്പെട്ട നളിനിയും മകൻ മോസസ് ബിബിനും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. പലപ്പോഴും ഇരുവരും തമ്മിൽ വഴക്ക് ഉണ്ടാവാറുണ്ട്. ഇന്നലെ രാത്രിയിലും പണമിടപാടിനെ ചൊല്ലി പ്രശ്നങ്ങളുണ്ടായി. തുടർന്നാണ് രാവിലെ മോസസ് ബിബിൻ അമ്മയെ കൊന്നത്. നളിനിയുടെ രണ്ട് കാലുകളും സാരി ഉപയോഗിച്ച് കെട്ടിയിട്ട ശേഷം ദേഹത്തേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു. കാല് ഒഴികെയുള്ള ശരീരഭാഗങ്ങൾ പൂർണമായും കത്തിക്കരിഞ്ഞു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിയത്. പൊലീസും നാട്ടുകാരും എത്തുമ്പോഴും സംഭവം നടന്ന മുറിക്കുള്ളിൽ തന്നെയായിരുന്നു പ്രതി. ആദ്യ ആരേയും അകത്തേക്ക് കടക്കാൻ ഇയാൾ അനുവദിച്ചിച്ചില്ല. സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നയാളാണ് മോസസ് എന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.