ഉത്തര കേരളത്തിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ പുതിയങ്ങാടിയിൽ കടൽ മത്സ്യ, കല്ലുമ്മക്കായ വിത്തുൽപാദന കേന്ദ്രമൊരുങ്ങുന്നു.സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നത്.
അഞ്ച് കോടി രൂപ വകയിരുത്തിയ പദ്ധതി സർക്കാർ സ്ഥാപനമായ സി.എം.എഫ്.ആർ.ഐയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. കർഷകർക്ക് ഗുണനിലവാരമുള്ള മത്സ്യവിത്തുകൾ ലഭ്യമാകുന്നില്ല എന്നതായിരുന്നു മത്സ്യവിപണിയുടെ വികാസത്തിന് പ്രധാന തടസ്സം. ഈ കുറവ് പരിഹരിക്കുന്നതിനായി 50 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ പ്രതിവർഷം ഉൽപാദിപ്പിക്കാനുതകുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചത്. ഇതോടൊപ്പം 50 ലക്ഷം കല്ലുമ്മക്കായ വിത്തും ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
പുതിയങ്ങാടി ഫിഷ് ലാൻഡിനു സമീപത്താണ് കടൽമത്സ്യ, കല്ലുമ്മക്കായ വിത്തുൽപാദന കേന്ദ്രത്തിനായി കെട്ടിടമൊരുക്കുന്നത്.നിർമാണ പ്രവൃത്തികൾ അന്തിമ ഘട്ടത്തിലാണ്. പുതിയങ്ങാടിയുടെ മത്സ്യബന്ധന മേഖലക്ക് പദ്ധതി പുതിയ നാഴികക്കല്ലാവും. പദ്ധതി യാഥാർഥ്യമാകുന്നതോടെ കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാകും.