സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന കുടുംബത്തിന്‍റെ ഏക പ്രതീക്ഷയാണ് രാഹുൽ രാജിന്‍റെ മരണത്തോടെ അറ്റ് പോയത്. ഞായറാഴ്ചയാണ് പാറശ്ശാലയിലെ ഏജന്‍റിന്‍റെ വാക്ക് കേട്ട് കപ്പലിൽ ജോലി പ്രതീക്ഷിച്ച് രാഹുൽ നവിമുംബൈയിലെത്തിയത്. ഇതിന് മുൻപ് മൂന്ന് വട്ടം ഇതേ പോലെ വന്നിട്ടുണ്ടെന്നും അവസാന നിമിഷം തൊടുന്യായങ്ങൾ പറഞ്ഞ് മടക്കി വിടുകയായിരുന്നു. ഇത്തവണയും അതേ അവസ്ഥയുണ്ടായിരിക്കാം എന്നാണ് കുടുംബത്തിന്‍റെ ആരോപണം.
ഏജന്‍റ് മാനസികമായി ബുദ്ധിമുട്ടിച്ചെന്ന് അച്ഛൻ പറയുന്നു. ബേലാപ്പൂരിൽ താത്കാലികമായി താമസിച്ച കെട്ടിടത്തിൽ നിന്നാണ് രാഹുൽ താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. അഞ്ച് ലക്ഷം രൂപയാണ് ഏജന്‍റിന് നൽകിയത്. കടം വാങ്ങിയും മറ്റുമാണ് പണം സ്വരൂപിച്ചത്. സർക്കാർ പുറമ്പോക്കിൽ ഷീറ്റ് മേഞ്ഞ വീട്ടിൽ നിന്ന് വലിയ വീട്ടിലേക്കുള്ള മാറ്റവും സഹോദരിയുടെ വിവാഹവും അടക്കം ജോലികിട്ടിയാൽ നേടിയെടുക്കാൻ സ്വപ്നങ്ങൾ ഏറെയുണ്ടായിരുന്നു.
മകന്‍റെ മരണ വിവരം അറിഞ്ഞ ശേഷം ഏജന്‍റിനെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് രാഹുലിന്‍റെ അച്ഛൻ രാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നവിമുംബൈയിലെ മലയാളി സാമൂഹിക പ്രവർത്തകർ ഇടപെട്ടതോടെ പൊലീസ് കേസെടുത്തു. ഏജന്‍റ് അയച്ചതെന്ന് സംശയിക്കുന്ന രണ്ട് പേർ സ്റ്റേഷനിലെത്തി ഭീഷണിപ്പെടുത്തിയെന്ന് സാമൂഹിക പ്രവർത്തക ലൈജി വർഗീസ് പറഞ്ഞു.