പ്രമേഹ ചികിത്സയിൽ ആധുനികവും നൂതനവുമായ സംഭാവനകൾക്കായുള്ള ദേശീയ പുരസ്‌കാരം ഡോ.ജ്യോതിദേവ് കേശവദേവിന്. മുംബൈയിൽ വേൾഡ്-ഇന്ത്യ ഡയബെറ്റിസ് ഫൗണ്ടേഷനും ഇന്ത്യൻ അക്കാദമി ഓഫ് ഡയബെറ്റിസും സംയുക്തമായി സംഘടിപ്പിച്ച 23-ാമത് ഇൻ്റെർനാഷണൽ സിംപോസിയം ഓൺ ഡയബെറ്റിസ് സമ്മേളനത്തിൽ വെച്ച് ഡോ.ജ്യോതിദേവിന് പുരസ്കാരം സമ്മാനിച്ചു.
വൈദ്യശാസ്ത്ര രംഗത്ത് പ്രമുഖരായ ഡോ.ശ്രീകുമാരൻ നായർ (മെയോ ക്ലിനിക്, USA), ഡോ.ശശാങ്ക് ജോഷി, ഡോ.ബൻഷി സാബു, ശ്രീ.രമൺ കപൂർ, ശ്രീ.സൈറസ് അയിബറ എന്നിവരാണ് പുരസ്‌കാരം സമ്മാനിച്ചത്. പ്രമേഹ ചികിത്സയിൽ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിലൂടെ രോഗികൾക്ക് മെച്ചപ്പെട്ട ജീവിത നിലവാരം കൈവരുത്താനാവുമെന്നും പ്രമേഹ രോഗികളിൽ വർധിച്ചുവരുന്ന ആയുർദൈർഖ്യം വാർദ്ധക്യത്തിലും അവശതകളില്ലാതെ സാധ്യമാക്കാൻ കഴിയുമെന്നും തെളിയിക്കുന്ന ഗവേഷണ പ്രസിദ്ധീകരണങ്ങൾക്കാണ് ഡോ.ജ്യോതിദേവിന് പുരസ്‌കാരം.
കുറച്ച് നാളുകൾ വരെ പ്രമേഹം മൂലമുണ്ടാകുന്ന ഹൃദ്രോഗം, വൃക്കരോഗം, കാൽപാദ വ്രണങ്ങൾ, കാൽപാദം മുറിച്ചുമാറ്റപ്പെടുന്ന അവസ്ഥ തുടങ്ങിയ സങ്കീർണതകൾ പ്രമേഹം കണ്ടെത്തി പത്തോ പതിനഞ്ചോ വർഷങ്ങൾക്കു ശേഷം ഒഴിച്ചു കൂടാനാവാത്തതാണെന്നാണ് കരുതിയിരുന്നത്. എന്നാൽ നൂതന പ്രതിരോധ ഔഷധങ്ങളിലൂടെയും നിരീക്ഷണ സാങ്കേതിക വിദ്യകളിലൂടെയും ഇവയെല്ലാം ഫലപ്രദമായി തടയുവാൻ കഴിയുമെന്നാണ് ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ കണ്ടെത്തൽ.