ക്രിസ്മസ് പുതുവത്സര സമയത്തെ കുളിര് തേടിയാണ് ഇടുക്കിയിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തുന്നത്. ദിവസേന പതിനായിരത്തിലധികം പേരാണ് വിവിധ കേന്ദ്രങ്ങൾ സന്ദർശിക്കുന്നത്. വാഗമൺ, തേക്കടി, മൂന്നാർ, ഇടുക്കി, രാമക്കൽമേട് എന്നിവിടങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കാണ്. ഡിടിപിസിയുടെ കീഴിലുള്ള ഒൻപത് കേന്ദ്രങ്ങളിൽ മാത്രം ആറു ദിവസം കൊണ്ടെത്തിയത് ഒന്നേകാൽ ലക്ഷത്തിലധികം പേരാണ്. തേക്കടിയിലിത് പതിനായിരം കടന്നു. ഇരവികുളത്ത് പന്ത്രണ്ടായിരത്തിലധികം. മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, പാഞ്ചാലിമേട്, രാമക്കല്‍മേട്, ശ്രീനാരായണപുരം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വൻ തിരക്കാണ് ഇത്തവണ അനുഭവപ്പെടുന്നത്.
വാഗമണ്ണിലെ പൈൻ കാടും മൊട്ടക്കുന്നുമൊക്കെ സഞ്ചാരികളെക്കൊണ്ട് നിറഞ്ഞു. പ്രകൃതി സൗന്ദര്യത്തിനൊപ്പം ഇവിടുത്തെ സാഹസിക വിനോദ ഉപാധികളും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നുണ്ട്. അഞ്ചു ദിവസം കൊണ്ട് 69,000 പേരാണ് വാഗമൺ കണ്ട് മടങ്ങിയത്. ഗ്ലാസ് പാലം കാണാനും സഞ്ചാരികളുടെ ഒഴുക്കാണ്. പുതുവത്സരം ആഘോഷിക്കാൻ ഹോട്ടലുകളിലും റിസോർട്ടുകളിലുമുള്ള മുറികളൊക്കെ ജനുവരി ആദ്യ വാരം വരെ ആളുകൾ ബുക്ക് ചെയ്തു കഴിഞ്ഞു.