സംസ്കാരം പച്ചാളം പൊതു ശ്മശാനത്തില്‍ നടത്തുമെന്നാണ് വിവരം. കുഞ്ഞിന്‍റെ മൃതദേഹം ഏറ്റെടുക്കാന്‍ ആരും വരാത്തത് സംബന്ധിച്ച് നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജിന്‍റെ മോര്‍ച്ചറിയിലാണ് കുഞ്ഞിന്‍റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമായിരിക്കും സംസ്കാര ചടങ്ങിനായി മൃതദേഹം പോലീസും കോര്‍പ്പറേഷന്‍ അധികൃതരും ഏറ്റുവാങ്ങുക.
ഈ മാസം ആദ്യമാണ് എളമക്കരയില്‍ കുഞ്ഞ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുഞ്ഞിന്‍റെ അമ്മയും ആണ്‍സുഹൃത്തും അറസ്റ്റിലായി ദിവസങ്ങള്‍ പിന്നിട്ടെങ്കിലും കുഞ്ഞിന്‍റെ മൃതദേഹം ഏറ്റെടുക്കാന്‍ ആരുമെത്താത്ത സങ്കടകരമായ സാഹചര്യമാണുണ്ടായത്. മരിച്ചിട്ടും മടക്കമില്ലാതെ അടുക്കിവെച്ച ഫ്രീസര്‍ പെട്ടികളില്‍ തണുത്തുറഞ്ഞു കിടക്കുകയാണിപ്പോഴും ആ പിഞ്ചുദേഹം. മൃതദേഹം ഏറ്റെടുക്കാന്‍ ആരും വന്നില്ലെങ്കില്‍ അനാഥ മൃതദേഹമായി പ്രഖ്യാപിക്കുന്നതാണ് രീതി. പിന്നീട് മോര്‍ച്ചറിയില്‍നിന്ന് പൊതുശ്മശാനത്തിലേക്ക് കൊണ്ടുപോയി സംസ്കരിക്കും.
കേസിലെ പ്രതികള്‍ നിലവില്‍ റിമാന്‍ഡിലാണ്. ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ് കോടതിയാണ് രണ്ട് പ്രതികളെയും ഡിസംബർ 20 വരെ റിമാൻഡ് ചെയ്തത്. പ്രതിയായ കുഞ്ഞിന്‍റെ അമ്മ അശ്വതിയെ കാക്കനാട് വനിതാ ജയിലിലേക്കും കുഞ്ഞിനെ കൊലപ്പെടുത്തിയ ഇവരുടെ സുഹൃത്തായ ഷാനിഫിനെ ആലുവ സബ് ജയിയിലിലേക്കുമാണ് മാറ്റിയത്. ഡിസംബര്‍ ഒന്നിനാണ് ഷാനിഫും അശ്വതിയും കുഞ്ഞുമൊത്ത് എളമക്കരയിലെ ലോഡ്ജില്‍ മുറിയെടുത്തത്.