നവംബർ 24ന് എയ്‌റോഡ്രോം പൊലീസ് സ്‌റ്റേഷനു കീഴിലുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം ഉണ്ടായത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ കുട്ടികൾ തമ്മിലുള്ള വഴക്കിനിടെ സഹപാഠികൾ ജ്യാമിതി കോമ്പസ് ഉപയോഗിച്ച് 108 തവണ കുത്തുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. മകൻ കരഞ്ഞുകൊണ്ടാണ് വീട്ടിലെത്തിയത്. മകൻ്റെ ശരീരത്തിൽ നിറയെ മുറിവുകളും പാടുകളുമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
“മകൻ വീട്ടിൽ തിരിച്ചെത്തിയ ശേഷം കരഞ്ഞുകൊണ്ട് അവൻ നേരിട്ട ദുരനുഭവം വിവരിച്ചു. എന്തുകൊണ്ടാണ് സഹപാഠികൾ മകനോട് ഇത്ര ക്രൂരമായി പെരുമാറിയതെന്ന് എനിക്കറിയില്ല. ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടും നൽകാൻ സ്കൂൾ മാനേജ്മെന്റ് തയ്യാറായില്ല”-അദ്ദേഹം പറഞ്ഞു. എയ്‌റോഡ്രോം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും പിതാവ് കൂട്ടിച്ചേർത്തു.
സംഭവത്തിൽ ശിശുക്ഷേമ സമിതി ഇടപെട്ടിട്ടുണ്ട്. സംഭവത്തിൽ പൊലീസിനോട് അന്വേഷണ റിപ്പോർട്ട് അധ്യക്ഷ പല്ലവി പോർവാൾ ആവശ്യപ്പെട്ടു. സംഭവത്തിൽ ഉൾപ്പെട്ട എല്ലാ കുട്ടികളും 10 വയസ്സിന് താഴെയുള്ളവരാണ്, നിയമ വ്യവസ്ഥകൾ അനുസരിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ വിവേക് സിംഗ് ചൗഹാൻ പറഞ്ഞു.