സംസ്ഥാന സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയും മില്ലുടമകളുടെ നിസ്സഹകരണവും മൂലം നെല്ല് സംഭരണം കുത്തഴിഞ്ഞ നിലയിലാണ്. ഓരോ സീസണിലും ശരാശരി 50 മില്ലുകള്‍ നെല്ല് സംഭരണത്തിന് വന്നിരുന്ന സ്ഥാനത്ത് ഇത്തവണ 11 മില്ലുകള്‍ മാത്രമാണ് രംഗത്തുള്ളത്.ബാങ്ക് കൺസോര്‍ഷ്യത്തിന്‍റെ നിഷേധാത്മക നിലപാടും കുടിശിക കൈമാറുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ വീഴ്ചയും മൂലം കര്‍ഷകര്‍ക്ക് യഥാസമയം നെല്ലിന്‍റെ പണം കൈമാറാനും കഴിയാത്ത അവസ്ഥയാണ് . ചെറിയ വിലയ്ക്ക് സ്വകാര്യ മില്ലുകൾക്ക് നെല്ല് കൊടുക്കേണ്ട ഗതികേടിലാണ് മിക്ക കർഷകരും.
മുമ്പ് ബാങ്ക് കൺസോര്‍ഷ്യത്തിൽ നിന്ന് വായ്പ ലഭ്യമാക്കിയാണ് കര്‍ഷകര്‍ക്ക് സപ്ലെയ്കോ നെല്ലിൻ്റെ പണം കൈമാറിയിരുന്നത്. കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ലും ഇനി കൊയ്യാനുള്ള നെല്ലും ഈടുവെച്ച് സപ്ലൈകോ കടമെടുത്തത് 2500 കോടിയാണ്. ഇത് തിരിച്ചടക്കാതെ ഇനി വായ്പ നല്‍കാനാവില്ലെന്നാണ് ബാങ്ക് കണ്‍സോര്‍ഷ്യത്തിന‍്റെ നിലപാട്.
വ്യവസ്ഥകളിൽ ഇളവ് വരുത്താൻ ബാങ്ക് കൺസോർഷ്യമായി നടത്തിയ ചർച്ചയും പാളി. ഇതോടെയാണ് പ്രാഥമിക സഹകരണ സംഘങ്ങൾ വഴി നെല്ലുസംഭരിച്ചാലോയെന്ന ആശയം ഉയർന്നു വന്നത്. എന്നാൽ ഇതിനെതിരെ കര്‍ഷക സംഘടനകള്‍ തന്നെ രംഗത്തെത്തി. മുന്പ് പരീക്ഷിച്ച് പരാജയപ്പെട്ട സംവിധാനം ഇനിയും അടിച്ചേല്‍പ്പിക്കരുതെന്ന് കര്ഷകര്‍ പറയുന്നു..പല സംഘങ്ങൾക്കും കോടികൾ മുടക്കി നെല്ല് സംഭരിക്കാനുള്ള സാമ്പത്തിക ശേഷിയില്ല. ഉള്ള പണം എടുത്ത് നെല്ലിന് കൊടുത്താൽ ബാങ്കിംഗ് ഇടപാടുകള്‍ക്ക് പണം കണ്ടെത്താനാകാതെ സഹകരണ സംഘങ്ങൾ ബുദ്ധിമുട്ടേണ്ടിവരുമെന്ന് സംഘങ്ങള് തന്നെ ചൂണ്ടിക്കാട്ടുന്നു.