അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശക്തമായ പേമാരിയായി പെയ്തിറങ്ങിയതോടെ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചത് തിരുവനന്തപുരമാണ്. ജില്ലയിൽ സാധാരണ ലഭിക്കേണ്ട മഴയേക്കാൾ 156 ശതമാനം അധികം മഴയാണ് ലഭിച്ചത്.
135.8 മി.മീറ്റർ മഴയാണ് ഒക്ടോബർ ഒന്ന് മുതൽ 16 വരെ ലഭിക്കേണ്ടിയിരുന്ന ശരാശരി മഴ. കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട കണക്കിൽ ഒക്ടോബർ 16 വരെ 347.3 മി.മീറ്റർ മഴയാണ് ലഭിച്ചത്.കേരളത്തിൽ ആകെ 17 ശതമാനം അധികം മഴയിലേക്ക് എത്തി. 165 മി.മീറ്റർ മഴ ലഭിക്കേണ്ടിയിടത്ത് 192.7 മി.മീറ്റർ മഴ ലഭിച്ചു. അധികം മഴ ലഭിച്ചതിൽ പത്തനംതിട്ടയാണ് തിരുവനന്തപുരത്തിന് തൊട്ടുപിന്നിൽ. 88 ശതമാനം അധികം മഴ ലഭിച്ചു.
കാസർക്കോടും മാഹിയിലുമാണ് മഴ കമ്മിയുള്ളത്. കാസർക്കോട് 20 ശതമാനം കുറവാണ് ലഭിച്ചത്. 140.8 മി.മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 112 മി.മീറ്റർ മഴയെ ലഭിച്ചിട്ടുള്ളൂ. മാഹിയിൽ 24 ശതാമാനം മഴക്കമ്മിയാണുള്ളത്
തൃശൂരിലും വയനാട്ടിലും ഇടുക്കിയിലും മഴ ശരാശരിയിലേക്ക് എത്തിയിട്ടില്ല. തൃശൂരിൽ 19 ഉം വയനാട്ടിൽ 18 ഉം ഇടുക്കിയിൽ 13 ഉം ശതമാനത്തിന്റെ കുറവുണ്ട്.