ഡൽഹിയിൽ പിതാവിനെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ദേശീയ തലസ്ഥാനത്തെ പഞ്ചാബി ബാഗ് ഏരിയയിലാണ് സംഭവം നടന്നത്. മൃതദേഹം സംസ്കരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പഞ്ചാബി ബാഗിലെ മാദിപൂർ ഗ്രാമത്തിൽ നിന്നുള്ള സതീഷ് യാദവ് എന്നയാളാണ് മരണപ്പെട്ടത്. അന്ത്യകർമങ്ങൾക്കായി പിതാവിന്റെ മൃതദേഹവുമായി മകൻ റിങ്കു യാദവ് പശ്ചിം പുരി ശ്മശാനത്തിൽ എത്തി. മൃതശരീരത്തിന്റെ കഴുത്തിലും കൈത്തണ്ടയിലുമുള്ള മുറിവുകൾ ശ്മശാനത്തിൻ്റെ ചുമതലക്കാരന്റെ ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് ഇയാൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഡൽഹി പൊലീസ് സ്ഥലത്തെത്തി റിങ്കുവിനെ അറസ്റ്റ് ചെയ്തു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തായത്. പിതാവിനെ താൻ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് റിങ്കു കുറ്റസമ്മതം നടത്തി. വ്യാഴാഴ്ചയാണ് കൊലപാതകം നടന്നത്. പിതാവ് മദ്യത്തിന് അടിമയാണെന്നും വീട്ടിൽ സ്ഥിരമായി പ്രശ്‌നങ്ങൾ ഉണ്ടാക്കാറുണ്ടെന്നും റിങ്കു പൊലീസിനോട് പറഞ്ഞു.