23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • മെട്രോയും ബ്ലിസ്‌ സിറ്റിയും ഒന്നിച്ചെത്തുമെന്ന പ്രതീക്ഷയിൽ ഐടി നഗരം
Kerala

മെട്രോയും ബ്ലിസ്‌ സിറ്റിയും ഒന്നിച്ചെത്തുമെന്ന പ്രതീക്ഷയിൽ ഐടി നഗരം

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ കൈവശമുള്ള കാക്കനാട്‌ എൻജിഒ ക്വാർട്ടേഴ്‌സ്‌ ഭാഗത്തെ 17.43 ഏക്കർ സ്ഥലത്ത്‌ നടപ്പാക്കാനുദ്ദേശിക്കുന്ന ബ്ലിസ്‌ സിറ്റി പദ്ധതിക്കായി നിക്ഷേപകരിൽനിന്ന്‌ അന്വേഷണങ്ങൾ എത്തിത്തുടങ്ങിയതായി കെഎംആർഎൽ. താൽപ്പര്യപത്രത്തിലൂടെ നിക്ഷേപകരുടെ പ്രതികരണമാരാഞ്ഞശേഷം ഒരാഴ്‌ചമുമ്പ്‌ പദ്ധതിക്കായി ടെൻഡർ ക്ഷണിച്ചിരുന്നു. 25 വർഷത്തേക്ക്‌ ഭൂമി മൊത്തമായോ ഭാഗികമായോ പാട്ടത്തിന്‌ നൽകാനുള്ള ടെൻഡറാണ്‌ ക്ഷണിച്ചത്‌.

അഞ്ച്‌ വ്യത്യസ്‌ത പ്ലോട്ടുകളായാണ്‌ 17.43 ഏക്കർ ഭൂമി. കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിലെ ഇൻഫോപാർക്ക്‌ പാതയിലെ കുന്നുംപുറം സ്‌റ്റേഷനുസമീപത്താണ്‌ മുഴുവൻ സ്ഥലവും. എൻജിഒ ക്വാർട്ടേഴ്‌സ്‌ റോഡിന്റെ ഇരുപുറത്തും അഭിമുഖമായും സ്ഥലമുണ്ട്‌. 3.69 ഏക്കർ, 3.41 ഏക്കർ, 3.4 ഏക്കർ, 1.62 ഏക്കർ, 5.65 ഏക്കർ വിസ്‌തീർണത്തിലാണ്‌ ഭൂമി. ആകെ നാലുലക്ഷം ചതുരശ്രയടി വിസ്‌തീർണത്തിൽ നിർമാണത്തിന്‌ സൗകര്യമുണ്ട്‌.
സ്ഥലം മൊത്തത്തിലോ ചെറിയ ഭാഗങ്ങളായോ പാട്ടത്തിനെടുക്കാം. എന്നാൽ, ബ്ലിസ്‌ സിറ്റിയുടെ ഭാഗമായി കെഎംആർഎൽ വിഭാവനം ചെയ്യുന്ന പദ്ധതികൾക്കുമാത്രമേ ഉപയോഗിക്കാനാകൂ. പരിസ്ഥിതിസൗഹൃദമല്ലാത്ത നിർമാണം അനുവദിക്കില്ല. വിനോദവ്യവസായങ്ങൾ, ഐടി, മീഡിയ ഹൗസ്‌ പ്രോജക്ടുകൾ എന്നിവയാണ്‌ കെഎംആർഎൽ ഉദ്ദേശിക്കുന്നത്‌. ഇൻഫോപാർക്കിന്റെ വികസനാവശ്യത്തിന്‌ സ്ഥലം വിട്ടുകൊടുക്കാൻ നിർദേശമുണ്ടായിരുന്നെങ്കിലും അതും സ്വീകാര്യമായില്ല.

മെട്രോയുടെ ടിക്കറ്റ്‌ വരുമാനത്തിനുപുറമേ വരുമാനം വർധിപ്പിക്കാനുള്ള പദ്ധതികൾക്കായാണ്‌ 31.43 ഏക്കർ സ്ഥലം സംസ്ഥാന സർക്കാർ കൊച്ചി മെട്രോയ്ക്ക് കൈമാറിയത്‌. ശേഷിക്കുന്ന 14 ഏക്കറും പിന്നീട്‌ പാട്ടത്തിന്‌ നൽകാൻ ടെൻഡർ ചെയ്യും. ടിക്കറ്റ്‌ ഇതര വരുമാനം പരമാവധി വർധിപ്പിക്കാനുള്ള പദ്ധതികൾ എത്രയുംവേഗം കൊണ്ടുവരാനാണ്‌ കെഎംആർഎൽ ഉദ്ദേശിക്കുന്നത്‌.

മെട്രോ സർവീസ്‌ തുടങ്ങിയശേഷം ഈവർഷം ആദ്യമായി പ്രവർത്തനലാഭം നേടിയിരുന്നു. ചെലവുചുരുക്കിയും കൂടുതൽ യാത്രക്കാരെ ആകർഷിച്ചും 5.32 കോടി രൂപ പ്രവർത്തനലാഭമുണ്ടാക്കിയെങ്കിലും ഒന്നാംഘട്ടനിർമാണത്തിന്റെ വായ്പയും പലിശയും ശേഷിക്കുന്നുണ്ട്‌. രണ്ടാംഘട്ടനിർമാണത്തിനുള്ള വായ്‌പകൂടിയാകുമ്പോൾ ബാധ്യത വർധിക്കും. യാത്രികരുടെ എണ്ണത്തിലും ടിക്കറ്റ്‌ വരുമാനത്തിലും ഉണ്ടായതുപോലുള്ള വർധന ടിക്കറ്റ്‌ ഇതര വരുമാനത്തിലുമുണ്ടാക്കി ബാധ്യതയുടെ ഭാരം കുറയ്‌ക്കാനാണ്‌ കെഎംആർഎൽ ശ്രമം.

Related posts

ഉൾക്കടൽ മത്സ്യബന്ധനത്തിന് 10 സർക്കാർ ബോട്ടുകൾ: മന്ത്രി

Aswathi Kottiyoor

ഈ ബാന്റിലുണ്ട്‌ ഗോത്രയുവതയുടെ ജീവതാളം

Aswathi Kottiyoor

പൊതുമരാമത്ത് റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിംഗിന് ഇന്ന് ( നവംബർ ഒന്നിന് ) തുടക്കമാകുന്നു

Aswathi Kottiyoor
WordPress Image Lightbox