വിജയാഹ്ലാദത്തിനൊപ്പം വേദനയും നിരാശയുമുണ്ടാകും. യാത്രയുടെ 46-ാം നാൾ പുതിയ ജേതാവ് ഉദിച്ചുയരും. വരുന്ന നാലുവർഷത്തേക്ക് അവരാകും ലോകക്രിക്കറ്റിന്റെ അമരത്ത്. ആ യാത്രയ്ക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് കളിത്തട്ടായ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ തുടക്കമാകും. ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ആദ്യമത്സരത്തിൽ ഏറ്റുമുട്ടുന്നത് കഴിഞ്ഞ ലോകകപ്പിൽ രാജാവായ ഇംഗ്ലണ്ടും ഭാഗ്യക്കേടുകൊണ്ട് കിരീടം കൈവിട്ടുപോയ ന്യൂസീലൻഡുമാണ്. ലോകത്തെ ഏറ്റവും മികച്ച 10 രാജ്യങ്ങൾ അവരുടെ ബാറ്റിന്റെയും പന്തിന്റെയും മൂർച്ചനോക്കും. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, ധർമശാല, ഹൈദരാബാദ്, കൊൽക്കത്ത, ലഖ്നൗ, മുംബൈ, പുണെ എന്നിങ്ങനെ 10 നഗരങ്ങൾ ആ പോരാട്ടങ്ങൾക്ക് വേദിയാകും. നവംബർ 19-ന് അഹമ്മദാബാദിലാണ് ഫൈനൽ.
ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടത്തിന് അഹമ്മദാബാദ് ഒക്ടോബർ 14-ന് വേദിയാകും. ജേതാക്കൾക്ക് 332.64 കോടി രൂപയാണ് സമ്മാനത്തുക. രണ്ടാം സ്ഥാനക്കാർക്ക് 166.39 കോടിയും. ഇത് നാലാം തവണയാണ് ഇന്ത്യ ഏകദിന ലോകകപ്പിന്റെ ആതിഥേയരാകുന്നത്. 1987, 1996, 2011 ലോകകപ്പുകളിൽ അയൽരാജ്യങ്ങൾക്കൊപ്പം സഹ അതിഥേയരായിരുന്നെങ്കിൽ ഇത്തവണ ഇന്ത്യ ഒറ്റയ്ക്ക് അതിഥേയത്വം വഹിക്കുന്നു എന്ന പ്രത്യേകതയുണ്ട്. 1983-ലും 2011-ലും ഇന്ത്യയ്ക്കായിരുന്നു ലോകകിരീടം. രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം കൂട്ടുന്ന ഒന്നുണ്ട്, കഴിഞ്ഞ മൂന്നു ലോകകപ്പുകളിലും ജേതാക്കളായത് ആതിഥേയരായിരുന്നു. 2011-ൽ മുംബൈയിൽനടന്ന ഫൈനലിൽ ഇന്ത്യയും 2015-ൽ ഓസ്ട്രേലിയയിൽനടന്ന ടൂർണമെന്റിൽ ഓസ്ട്രേലിയയും 2019-ൽ ഇംഗ്ലണ്ടിൽനടന്ന ലോകകപ്പിൽ ഇംഗ്ലണ്ടും ജേതാക്കളായി.