സഹകരണമേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും നീക്കത്തെ പ്രതിരോധിക്കാൻ തീരുമാനിച്ച് ജീവനക്കാരുടെ സംഘടനകൾ. നിക്ഷേപകരെയും പൊതുസമൂഹത്തിനെയും ഒപ്പംനിർത്തി പ്രതിരോധം സൃഷ്ടിക്കാൻ ബുധനാഴ്‌ച തിരുവനന്തപുരത്ത് ചേർന്ന കോ–- ഓപ്പറേറ്റീവ് എംപ്ലോയീസ് കോ–- ഓർഡിനേഷൻ കമ്മിറ്റി യോഗം തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനുവേണ്ടി ക്യാമ്പയിൻ ആരംഭിക്കും. ജീവനക്കാരും സഹകാരികളും ചേർന്ന് സ്‌ക്വാഡ് രൂപീകരിച്ച് ഭവന സന്ദർശനം നടത്തി പൊതുജനത്തിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തും. ജില്ലാ തലത്തിലും സർക്കിൾ യൂണിയൻ അടിസ്ഥാനത്തിലും സഹകാരി സംഗമവും സംഘടിപ്പിക്കും.
നോട്ടുനിരോധന സമയത്തും കേന്ദ്രസർക്കാർ സഹകരണബാങ്കുകളെ തകർക്കാൻ ശ്രമിച്ചപ്പോൾ കേരളം ശക്തമായി പ്രതിരോധിച്ചിരുന്നെന്നും കോ–- ഓർഡിനേഷൻ സംസ്ഥാന കൺവീനർ എൻ കെ രാമചന്ദ്രൻ പറഞ്ഞു. കോ–– ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു), കേരള- കോ–- -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്, കോ-– -ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ (എഐടിയുസി), കോ– –ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ, കോ–– ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ എന്നീ സംഘടനകളാണ് കോ–- ഓർഡിനേഷനിലുള്ളത്. ബിജെപിയുടെ സംഘടന സഹകരിച്ചില്ല.